Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തങ്ങളുടെ വീടിന്റെ ഐശ്വര്യമാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഹരിക്കച്ചവടം നടക്കുന്നുവെന്ന ഗോവിന്ദന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സതീശൻ. ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സർക്കാർ സംരക്ഷിച്ചെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.
മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയാണ് ചെയ്തതെന്നും സർക്കാർ ഒരുതരത്തിലും അവരെ സംരക്ഷിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഇവർക്കുവേണ്ടി ആരെങ്കിലും ഇടപെട്ടതായി മാധ്യമങ്ങൾക്ക് ആരോപണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്ന പ്രചാരണവും സതീശൻ നിഷേധിച്ചു.
നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസ് മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന നിലയിൽ ഇരുവരെയും തനിക്ക് അറിയാമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലിരിക്കെ ഫോണിൽ വിളിക്കുകയും പിന്നീട് പാർട്ടി ഭാരവാഹികൾക്കൊപ്പം വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് മൂന്നോ നാലോ സ്ഥലങ്ങളിൽവെച്ച് ഇവരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായ ശേഷവും തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീം ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. ഒരിടത്തും സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ നിയമിച്ചിട്ടില്ല. ഓരോരുത്തരും വിവിധ സംഘടനകളിൽ അംഗങ്ങളാകുന്നതിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ 100 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എവിടെയായിരുന്നുവെന്ന ചോദ്യവും സതീശൻ ഉന്നയിച്ചു.
Kerala
തിരുവനന്തപുരം: കടലിൽ മത്സ്യത്തൊഴിലാളികളടക്കം കാണാതാകുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ മിനിറ്റ് അടിസ്ഥാനത്തിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടവും മിനിറ്റുകൾ കണക്കാക്കി വിലയിരുത്തുന്ന രീതിയിലായിരിക്കും പുതിയ നടപടി ക്രമമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഒപി അടിയന്തരമായി തയാറാക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടിക്രമം തയാറാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതലപ്പൊഴിയെ അപകടമുക്തമാക്കുന്നതിനുള്ള ഹ്രസ്വകാല പദ്ധതിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നു. അടുത്ത യോഗം അടുത്തയാഴ്ച നടക്കും.
ഇതുവരെ 80ലേറെ പേർ മരിച്ച മുതലപ്പൊഴിയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഐഐടി വിദഗ്ധരുമായി കൂടിയാലോചിച്ചാകും പദ്ധതികൾക്ക് അന്തിമരൂപം നൽകുക. രക്ഷാപ്രവർത്തനത്തിനിടെ കണ്ണൂരിൽ മരിച്ച രാജേഷിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പാതിവഴിയിൽ നിലച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാൻ സർക്കാർ മുൻകൈയെടുക്കും. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങളും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Sports
കോട്ടയം: ഫിബ അണ്ടര്‍-18 ഏഷ്യ കപ്പ് 2026 ടൂര്‍ണമെന്റിനായി കേരളത്തില്‍നിന്ന് ഒരു മുഖ്യ പരിശീലകനെയും മൂന്നു സാങ്കേതിക വിദഗ്ധരെയും അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ ഫെഡറേഷനും ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയും തെരഞ്ഞെടുത്തു.
ഓഗസ്റ്റ് 13 മുതല്‍ 23 വരെ അഹമ്മദാബാദിലാണ് ടൂര്‍ണമെന്റ്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍, ചങ്ങനാശേരി എസ്ബി കോളജ് പരിശീലകനായ എറണാകുളം സ്വദേശിയി കെ. വിപിന്‍, തൊടുപുഴ സ്വദേശി ഡോ. പ്രിന്‍സ് കെ. മറ്റം, കോഴിക്കോട് സ്വദേശി അതുല്‍ കൃഷ്ണന്, പത്തനംതിട്ട സ്വദേശി വിശാല്‍ രവി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രിന്‍സ് കെ. മറ്റം മാച്ച് കമ്മീഷണറായും അതുല്‍ കൃഷ്ണന് ടേബിള്‍ ഒഫീഷേറ്റിംഗായും വിശാല്‍ രവി ഡാറ്റ സ്റ്റാറ്റിസ്റ്റീഷനായുമാണ് പ്രവര്‍ത്തിക്കുക. ഏഷ്യ-ഓഷ്യാനിയ മേഖലയിലെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇന്ത്യക്കൊപ്പം കൊറിയ, ജപ്പാന്, കസാഖിസ്ഥാന്‍ ടീമുകളാണുള്ളത്.
NRI
ദമാം: നവയുഗം സാംസ്കാരികവേദി കോബാർ തുഗ്ബ മേഖല വൈസ് പ്രസിഡന്റായിരുന്ന ലാലു ശക്തികുളങ്ങര (54) നാട്ടിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
കൊല്ലം പെരിനാട് പണയത്തിൽ സീന ഭവനിൽ താമസക്കാരനായ ലാലു, 30 വർഷത്തോളമായി പ്രവാസിയായിരുന്നു. തുഗ്ബയിൽ സ്വന്തമായി ഒരു ഓട്ടോമൊബൈൽ വർക്ഷോപ്പ് നടത്തി വരികയായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതലേ സജീവപ്രവർത്തകനായ ലാലു, മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. സൗമ്യനും എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്നയാളുമായ ലാലുവിന്റെ അപ്രതീക്ഷിത വിയോഗവാർത്ത എല്ലാവരേയും ഞെട്ടിച്ചു.
കഴിഞ്ഞ ഏഴു വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് നാട്ടിൽ പോകാനാകാതെ വിഷമത്തിലായിരുന്നു. ഒടുവിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, കുടുംബത്തോടൊപ്പം കഴിയാനായി, ഫൈനൽ എക്സിറ്റിൽ, രണ്ടാഴ്ച മുൻപ് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.
സീനയാണ് ലാലുവിന്റെ ഭാര്യ. സ്കൂൾ വിദ്യാർഥികളായ കൈലാസ്, ആകാശ് എന്നിവരാണ് എന്നിവർ മക്കളാണ്. ലാലുവിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും ദുഃഖം രേഖപ്പെടുത്തി.
Kerala
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, തൃശൂർ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
ഇതിനുപുറമെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ സ്കൂളുകൾക്കും അവധിയാണ്. അതേസമയം അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും കനത്തത്.
അപകടസാധ്യത മുൻനിർത്തി ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ ശക്തി മറ്റന്നാളോടെ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദിക്കരകളിലും മലയോര മേഖലകളിലും താമസിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Sports
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് സീസൺ മൂന്നിനുള്ള പരിശീലക സംഘത്തെ കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് ഇത്തവണയും നിലനിർത്തിക്കൊണ്ടാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്.
മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. സി.എം.ദീപക് ഡയറക്ടർ ഓഫ് ക്രിക്കറ്റിംഗ് കോച്ചിംഗായും എസ്. അനീഷ് ബൗളിംഗ് കോച്ചായും സനുത്ത് ഇബ്രാഹിം ലീഡ് കോച്ചായും ടീമിനൊപ്പം തുടരും.
പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വവും താരങ്ങളുമായുള്ള മികച്ച ഏകോപനവും തന്നെയാണ് കഴിഞ്ഞ സീസണിലെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്ന് ടീം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അതേ വിജയക്കൂട്ടുകെട്ടിനെ നിലനിർത്തിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സീസൺ മൂന്നിലേക്കും ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ പരിശീലക സംഘം കാഴ്ചവെച്ച ആത്മാർത്ഥതയും പ്രൊഫഷണലിസവും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവരുടെ നേതൃത്വത്തിൽ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടാണ് ഈ വിജയക്കൂട്ടുകെട്ട് തുടരട്ടെയെന്ന തീരുമാനമെടുത്തത്.
സീസൺ മൂന്നിലും ആരാധകർക്ക് അഭിമാനിക്കാവുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിന് ടീമിനെ സജ്ജമാക്കാൻ ഈ പരിശീലക സംഘത്തിന് കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ടീം ഉടമ സുബാഷ് മാനുവൽ പറഞ്ഞു. സീസൺ മൂന്നിലും കിരീടപ്പോരാട്ടത്തിൽ ശക്തമായ സാന്നിധ്യമാകാൻ ലക്ഷ്യമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പരിശീലന ക്യാമ്പുകളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: നിർമാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. തമിഴ്നാട്ടിൽ നിന്ന് മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളാണ് കേരളത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി എത്തിക്കുന്നത്.
നിലവിലെ നിയന്ത്രണം സംസ്ഥാനത്തെ ദേശീയപാത നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്കും ഈ നിയന്ത്രണം തടസമാകുകയാണ്.
അതിനാൽ നിയന്ത്രണം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുകയോ ഇളവ് നൽകുകയോ ചെയ്താൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിലെ വികസന പ്രവർത്തനങ്ങൾക്കും അത് ഗുണകരമാകുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനകളുടെ എണ്ണം വെട്ടിച്ചുരുക്കി സർക്കാർ ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി. ഇതോടെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടന ഇല്ലാതായി.
പുതിയ ഉത്തരവ് പ്രകാരം സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്ഐ വരെയുള്ളവർക്കായി പോലീസ് അസോസിയേഷനും, എസ്ഐ മുതൽ നോൺ ഐപിഎസ് എസ്പിമാർ വരെയുള്ളവർക്കായി കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഇനിമുതൽ സേനയിലുണ്ടാവുക.
പുതിയതായി രൂപീകരിച്ച ഈ രണ്ട് സംഘടനകളിലേക്കും സെപ്തംബർ 30നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ നിർദ്ദേശിക്കുന്നു. നിലവിൽ ഇടതുമുന്നണി അനുഭാവികളായ ഉദ്യോഗസ്ഥരാണ് സംഘടനകളുടെ തലപ്പത്തുള്ളത്.
അതേസമയം ഇല്ലാതായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആസ്തികൾ പുതിയ രണ്ട് സംഘടനകളും തുല്യമായി പങ്കുവെക്കും. പോലീസ് സേനയിലെ ഭരണസംവിധാനത്തെ മാറ്റിമറിക്കുന്ന വലിയ അഴിച്ചുപണിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
Kerala
തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിൽ സമഗ്ര അഴിച്ചുപണിക്ക് കായിക വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷം സ്പോർട്സ് കൗൺസിൽ നടത്തിയ മുഴുവൻ പർച്ചേസുകളും പരിശോധിക്കാൻ തീരുമാനിച്ചു. സ്പോർട്സ് കൗൺസിലിൽ അടിസ്ഥാന വിവരങ്ങളോ രേഖകളോ ഇല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കായിക താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും കൗൺസിലിന്റെ കൈവശമില്ല. താരങ്ങൾക്ക് വിതരണം ചെയ്യാതെ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായതോടെ കായിക ഉപകരണങ്ങളും ജേഴ്സികളും ധൃതിയിൽ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കൗൺസിൽ.
സംഭവം വിവാദമായതിനെ തുടർന്ന് കായിക മന്ത്രി നേരിട്ട് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെങ്കിലും ഈ പൂഴ്ത്തിവെപ്പിന് തൃപ്തികരമായ ഒരു മറുപടിയും നൽകാൻ ഉദ്യോഗസ്ഥർക്കായില്ല. മൂന്ന് വർഷം വരെ പഴക്കമുള്ള കായിക ഉപകരണങ്ങളും വസ്ത്രങ്ങളുമാണ് കെട്ട്പൊട്ടിക്കാത്ത നിലയിൽ ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്.
Sports
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഹിമാചൽപ്രദേശിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ കുതിപ്പ് തുടർന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ ആശ ശോഭനയാണ് വിജയശിൽപ്പി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്.
സ്കോർ: കേരളം - 137/7, ഹിമാചൽപ്രദേശ് - 123/10 .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തന്നെ ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും, സി.എം.സി. നജ്ലയുടെയും (46 റൺസ്) കിരൺ നവ്ഗിരെയുടെയും (20 റൺസ്) ബാറ്റിംഗ് കേരളത്തിന് തുണയായി.
മധ്യനിരയിൽ ക്യാപ്റ്റൻ ആശ ശോഭന (19 റൺസ്), സജന സജീവൻ (17 റൺസ്) എന്നിവരും നിർണായക സംഭാവനകൾ നൽകി. ഹിമാചൽപ്രദേശിനായി ജ്യോതി ഥാക്കൂർ, നീന ചൗധരി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 123 റൺസിന് എല്ലാവരും പുറത്തായി.
ക്യാപ്റ്റൻ ശിവാനി സിങ് (23 റൺസ്), മോണിക്ക ദേവി (21 റൺസ്) എന്നിവർ മാത്രമാണ് ഹിമാചൽ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ആശ ശോഭനയാണ് ഹിമാചൽ ബാറ്റിംഗ് നിരയെ തകർത്തത്. നിയ നസ്നീൻ, സജന സജീവൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കേരളത്തിന്റെ വിജയം ഉറപ്പാക്കി.
Leader Page
കേരളത്തിന്റെ ഗുരുതരമായ ധനകാര്യാവസ്ഥ ധവളപത്രം പുറത്തുകൊണ്ടുവന്നു. എന്നാൽ, പിന്നാലെ വന്ന ബജറ്റ് ഇത് പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല. നികുതി കുടിശിക പിരിച്ചെടുക്കാനുള്ള പദ്ധതിയും മോട്ടര്‍ വാഹന നികുതി നിരക്കിലെ ചില മാറ്റങ്ങളും ഒഴിച്ചാല്‍ അധിക വിഭവസമാഹരണ നിര്‍ദേശങ്ങള്‍ ഒന്നുമില്ല. കുറേ വര്‍ഷങ്ങളായി തുടരുന്ന ഒരു പ്രവണതയാണിത്. ഇത് തിരുത്തി തുടങ്ങാനുള്ള ഒരു അവസരമാണ് ഇവിടെ നഷ്ടപ്പെട്ടത്.
നികുതിനല്‍കല്‍ ശേഷിയിലെ കുതിപ്പ്
കേരളം രൂപീകൃതമായിട്ട് 70 വര്‍ഷം ആകാന്‍ പോകുന്നു. ഈ കാലയളവില്‍ കേരളീയരുടെ നികുതി നല്കല് ശേഷി പതിന്മടങ്ങ് വര്‍ധിച്ചു. ആളോഹരി ഉപഭോഗത്തില്‍ 1972-73ല്‍ കേരളം എട്ടാം സ്ഥാനത്തായിരുന്നു. 1970കളുടെ മധ്യത്തോടെ ഗള്‍ഫ് പണത്തിന്റെ പച്ചയില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1999-2000 മുതല്‍ ഒന്നാംസ്ഥാനത്താണ്. 2022-23ലെ ഉപഭോഗ സര്‍വേയിലും കേരളം ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ആഡംബര ഉപഭോഗ വസ്തുക്കളുടെ 10 ശതമാനം കേരളത്തിലാണ് വിപണനം ചെയ്യപ്പെടുന്നത് എന്നൊക്കെ ചില സ്ഥിരീകരിക്കപ്പെടാത്ത കണക്കുകളുണ്ട്.
ഇതൊന്നും പക്ഷേ കേരളത്തിന്റെ തനത് വിഭവസമാഹരണത്തില്‍ പ്രതിഫലിക്കുന്നില്ല. 1957-58 മുതല്‍ 1966-67 വരെയുള്ള 10 വര്‍ഷക്കാലം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമാഹരിച്ച തനത് വരുമാനത്തില്‍ കേരളത്തിന് 4.45 ശതമാനം ഓഹരി ഉണ്ടായിരുന്നു. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 3.71 ശതമാനത്തിലേക്ക് താണിരിക്കുകയാണ്.
മനസുവച്ചാല്‍ മാര്‍ഗമുണ്ട്
പൊതു വിഭവസമാഹരണത്തിലെ പരാജയം മുന്നണി രാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതിയാണ്. സമാഹാരിക്കാവുന്നതും സമാഹരിക്കേണ്ടതുമായ പൊതുവിഭവങ്ങള്ക്കു പകരം കടമെടുത്ത് ചെലവുകള്‍ ചെയ്തുവന്നു. ജനപ്രിയതയ്ക്കുവേണ്ടി നികുതി ഇളവുകളും സൗജന്യങ്ങളും കൊടുക്കുന്നതില്‍ അന്യോന്യം മത്സരിച്ചു. ഇന്നിപ്പോള്‍ കടമെടുപ്പില്‍ കര്‍ശന നിയന്ത്രണം വന്നപ്പോള്‍ പൊതുവിഭവ സമാഹരണത്തിന് ജനങ്ങളെ സമീപിക്കാന്‍ മടി. വര്‍ഷങ്ങളോളം താഴ്ന്ന നികുതി ഭാരവുമായി തഴക്കം വന്നുപോയ ജനങ്ങളില്‍നിന്നു വിഭവ സമാഹരണം ക്ലേശകരം തന്നെയാണ്.
നോര്‍വേ, സ്വീഡന്, ഡെന്മാര്ക്ക് എന്നീ നോര്‍ഡിക് രാജ്യങ്ങളില്‍ ദേശീയ വരുമാനത്തിന്റെ 40 ശതമാനം വരെയാണ് നികുതിയായി പിരിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത നികുതിനല്‍കല്‍ സംസ്കാരമാണിത് സാധ്യമാക്കുന്നത്.
2015-16ല്‍ തനത് നികുതിവരുമാനം സംസ്ഥാന വരുമാനത്തിന്റെ 6.94 ശതമാനമായിരുന്നത് 2025-26 ആകുമ്പോള്‍ 6.41 ശതമാനമായി കുറഞ്ഞതായാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പൊതുസേവനങ്ങള്‍ സ്വയംഭൂവല്ലെന്നും സ്വകാര്യ ഉപഭോഗം കുറച്ച് പൊതു ആവശ്യങ്ങള്‍ക്കായി വിഭവങ്ങള്‍ മാറ്റിവച്ച് നേടിയെടുക്കുന്നതാണെന്നും അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ജനങ്ങളോട് പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇവിടെ വേണ്ടത്.
പ്രത്യക്ഷ നികുതികളും യുക്തിസഹമായ ഫീസുകളും
ജിഎസ്ടി വന്നതോടെ അധികാരമെല്ലാം പോയെന്ന് വിലപിച്ചിരിക്കുന്നതിനു പകരം സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അധികാരങ്ങള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. കേരളത്തിന്റെ സാഹചര്യത്തില്‍ വലിയ സാധ്യതയുള്ള വരുമാന സ്രോതസാണ് വസ്തുനികുതി. ഇത് ചുമത്താനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കിയിട്ടുള്ളതാണ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനം കാണിക്കുന്നത് ഈ നികുതി സ്രോതസിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള സ്വയംപ്രചോദനമോ കരവിരുതോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്നാണ്. അവരുടെ നഷ്ടം നികത്തിക്കൊടുക്കാം എന്ന കരാറിന്മേല് ഈ നികുതി സംസ്ഥാനത്തിന് തിരികെയെടുക്കാം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസ്ഥാനമൊട്ടാകെ കുറേക്കൂടി ഉയര്‍ന്ന നിരക്കില്‍ പിരിച്ചാല്‍ ഇന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി സമാഹരിക്കാന്‍ കഴിയും.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെമേല്‍ യുക്തിസഹമായ ഫീസുകളാണ് മറ്റൊന്ന്. 1970-71ൽ ഈ മേഖലയിലെ റവന്യു ചെലവിന്റെ 5.55 ശതമാനം ഫീസുകളായി പിരിച്ചിരുന്നു. 2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ചു വര്‍ഷക്കാലം ഇത് ശരാശരി 1.35 ശതമാനം മാത്രമായിരുന്നു. നേരേമറിച്ച് തമിഴ്നാട്ടില്‍ ഇത് 5.51 ശതമാനമാണ്. വൈദ്യുതി തീരുവ യുക്തിസഹമായി വര്‍ധിച്ചാല്‍ അധികവരുമാനത്തോടൊപ്പം വൈദ്യുതിയുടെ ദുരുപയോഗവും കുറയ്ക്കാം. പാവപ്പെട്ടവരെയും താഴ്ന്ന വരുമാനക്കാരെയും ഒഴിവാക്കി മധ്യവര്‍ഗത്തില്‍നിന്നും സമ്പന്നരില്‍നിന്നും വിഭവസമാഹരണം നടത്താനുള്ള മൂന്നു മാര്‍ഗങ്ങളാണിവ.
ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ് എന്ന് നിരന്തരം ആക്ഷേപിച്ചു വന്ന ധനമന്ത്രികൂടിയായ മുഖ്യമന്ത്രി അത് നിറച്ചുതുടങ്ങാനുള്ള ആദ്യാവസരം നഷ്ടപ്പെടുത്തി. അടുത്ത ബജറ്റിലെങ്കിലും അദ്ദേഹം ഈ വീഴ്ച തിരുത്തുമെന്ന് പ്രതീക്ഷിക്കാം.
NRI
ബെർലിൻ: ഹൈഡൽബർഗിലെ നെക്കാർ നദിയിൽ നീന്താനിറങ്ങിയ 27 വയസുകാരനായ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിന് ഹൈഡൽബർഗ് - വീബ്ലിംഗനിലെ ഫെസ്റ്റ്പ്ലാസിന് താഴെയുള്ള നദീതീരത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, വാരാന്ത്യത്തിലെ ചൂടിൽ നിന്നും ആശ്വാസം തേടി രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് 27 വയസുകാരനായ യുവാവ് നെക്കാർ നദീതീരത്ത് എത്തിയത്. തുടർന്ന് ഇവർ നദിയിൽ നീന്താനിറങ്ങുകയായിരുന്നു.
എന്നാൽ പെട്ടെന്ന് തന്നെ യുവാവ് സുഹൃത്തുക്കളുടെ കൺമുന്നിൽ നിന്നും അപ്രത്യക്ഷനായി. പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ എമർജൻസി കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസും ജർമൻ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ രക്ഷാപ്രവർത്തകരും ഡൈവർമാരും അടങ്ങുന്ന വൻ സംഘം സ്ഥലത്തെത്തി വലിയ രീതിയിലുള്ള തെരച്ചിൽ ആരംഭിച്ചു.
തുടർന്ന് നടത്തിയ തെരച്ചിലിൽ യുവാവിനെ വെള്ളത്തിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകാനും ജീവൻ രക്ഷിക്കാനുമുള്ള അടിയന്തര ശ്രമങ്ങൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ബിരുദം കഴിഞ്ഞ വിദ്യാർഥിയാണ്. ഹൈഡൽബർഗ് ക്രിമിനൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ഒരു വാരാന്ത്യത്തിൽ മാത്രം 26 പേർ മുങ്ങിമരിച്ചു ; ജാഗ്രതാ നിർദേശവുമായി ഡിഎൽആർജി
ജർമനിയിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിൽ രാജ്യത്തെ നടുക്കി വൻ ദുരന്തം. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി രാജ്യത്തെ വിവിധ തടാകങ്ങളിലും നദികളിലുമായി ഒഴുക്കിൽപ്പെട്ടും നീന്താനിറങ്ങിയും 26 പേർ മരണമടഞ്ഞതായി ജർമൻ ലൈഫ് സേവിംഗ് സൊസൈറ്റി അറിയിച്ചു.
ജർമനിയിലെ മലയാളി വിദ്യാർഥികളും പ്രവാസികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യൂറോപ്പിലെയും പ്രത്യേകിച്ച് ജർമനിയിലെയും ജലാശയങ്ങൾ കാണുന്നതുപോലെയല്ല, അവ അതീവ അപകടകരമായ നിരവധി ഘടകങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കണം. ജർമനിയിലെ മലയാളി വിദ്യാർഥികളും പ്രവാസികളും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
അടിയൊഴുക്കുകൾ തിരിച്ചറിയുക: നദികളിലും കനാലുകളിലും ഉപരിതലത്തിൽ വെള്ളം ശാന്തമായി കാണപ്പെടുമെങ്കിലും അടിത്തട്ടിൽ ശക്തമായ ഒഴുക്കുണ്ടാകും. നീന്തൽ അറിയാവുന്നവർ പോലും ഇത്തരം അടിയൊഴുക്കുകളിൽ പെട്ടാൽ രക്ഷപെടാൻ പ്രയാസമാണ്.
താപനില വ്യത്യാസം: പുറത്ത് നല്ല ചൂടാണെങ്കിലും ജർമനിയിലെ നദികളിലെയും ആഴമേറിയ തടാകങ്ങളിലെയും വെള്ളം കടുത്ത തണുപ്പുള്ളതായിരിക്കും. ചൂടായ ശരീരവുമായി പെട്ടെന്ന് തണുത്ത വെള്ളത്തിലേക്ക് ചാടുമ്പോൾ കോൾഡ് ഷോക്ക് ഉണ്ടാകാനും ഹൃദയസ്തംഭനം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്.
ക്വാറി തടാകങ്ങൾ ചതിക്കുഴികളാണ്: മണലെടുക്കുന്ന തടാകങ്ങളിൽ പെട്ടെന്ന് ആഴം കൂടുന്ന ഭാഗങ്ങളുണ്ടാകും. കൂടാതെ അടിത്തട്ടിലെ ചെളിയും താപനിലയിലെ പെട്ടെന്നുള്ള വ്യത്യാസവും അപകടം ക്ഷണിച്ചുവരുത്തും.
അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങരുത്: Baden verboten (നീന്തൽ നിരോധിച്ചിരിക്കുന്നു) എന്ന ബോർഡുകൾ ഉള്ള സ്ഥലങ്ങളിലും ലൈഫ് ഗാർഡുമാരുടെ സേവനമില്ലാത്ത ഇടങ്ങളിലും ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.
മദ്യപിച്ചുള്ള നീന്തൽ പൂർണമായും ഒഴിവാക്കുക: സുഹൃത്തുക്കളോടൊപ്പം കൂടുമ്പോൾ മദ്യപിച്ച ശേഷം വെള്ളത്തിൽ ഇറങ്ങുന്ന പ്രവണത പൂർണമായും ഒഴിവാക്കുക. ഇത് അപകടസാധ്യത ഇരട്ടിയാക്കും.
നമ്മുടെ ഒരു ചെറിയ അശ്രദ്ധ വലിയൊരു ദുരന്തത്തിലേക്കും നമ്മുടെ കുടുംബത്തിന്റെ കണ്ണീരിലേക്കുമാണ് വഴിമാറുന്നത്. ദയവായി ജലാശയങ്ങളിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
ദുരന്തഭൂമിയായി മാറിയ ജലാശയങ്ങൾ
അതിവേഗം ഉയർന്ന താപനിലയെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് വാരാന്ത്യത്തിൽ ജർമനിയിലെ വിവിധ ബീച്ചുകളിലേക്കും തടാകങ്ങളിലേക്കും ഒഴുകിയെത്തിയത്. എന്നാൽ ഈ സന്തോഷം പല കുടുംബങ്ങൾക്കും കണ്ണീരായി മാറി.
റാറ്റിംഗൻ: ഇവിടെയുള്ള ഒരു ക്വാറി തടാകത്തിൽ നീന്താനിറങ്ങിയ 40 വയസുകാരനായ ഒരു വ്യക്തി ശനിയാഴ്ച മുങ്ങിമരിച്ചു.
പൈനെ: ഇവിടെ കാണാതായ 17 വയസുകാരനായ ഒരു കുട്ടിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തടാകത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി.
ഹെലികോപ്റ്ററുകളും തെരച്ചിൽ നായ്ക്കളെയും ഉപയോഗിച്ചായിരുന്നു ഇവിടെ റെസ്ക്യൂ ഓപ്പറേഷൻ നടത്തിയത്.
തലസ്ഥാനമായ ബെർലിനിലെ ഷമോഗ്വിറ്റ്സിൽ വാടകയ്ക്കെടുത്ത ട്രെഡ്ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങിയ മൂന്ന് സുഹൃത്തുക്കളിൽ ഒരാളെ കാണാതായി. ബെർലിനിൽ മാത്രം ഈ വാരാന്ത്യത്തിൽ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.
പോയൽ ഡാം: ഇവിടെ ട്രെഡ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലിറങ്ങിയ 28-ഉം 41-ഉം വയസുള്ള രണ്ട് പുരുഷന്മാർ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഇവർക്കായി അണ്ടർവാട്ടർ ഡ്രോണുകളും സോനാർ ബോട്ടുകളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. കൂടെയുണ്ടായിരുന്ന 27 വയസുകാരിയായ യുവതി സുരക്ഷിതമായി കരയിലെത്തി.
എന്തുകൊണ്ട് ഇരകളിൽ ഭൂരിഭാഗവും പുരുഷന്മാർ?
മുങ്ങിമരണങ്ങളിൽ എന്തുകൊണ്ടാണ് പുരുഷന്മാരുടെ എണ്ണം കൂടുന്നത് എന്നതിന് ഡിഎൽആർജി വക്താവ് മാർട്ടിൻ ഹോൾഷൗസ് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പൊതുവെ പുരുഷന്മാർ കൂടുതൽ അപകടസാധ്യതകൾ ഏറ്റെടുക്കാൻ മടിയില്ലാത്തവരാണ്. അവർ പലപ്പോഴും വെള്ളത്തിലെ ഒഴുക്കും ആഴവും കൃത്യമായി വിലയിരുത്തുന്നതിൽ പരാജയപ്പെടുന്നു, അല്ലെങ്കിൽ അപകടങ്ങളെ അവഗണിക്കുന്നു.
യുവാക്കളായ പുരുഷന്മാർ തങ്ങളുടെ നീന്തൽക്ഷമതയെ അമിതമായി വിലയിരുത്തുമ്പോൾ, പ്രായമായ പുരുഷന്മാരിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും തണുത്ത വെള്ളത്തിലേക്കിറങ്ങുമ്പോഴുള്ള താപനില വ്യത്യാസവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഡിഎൽആർജി മുന്നറിയിപ്പ് നൽകുന്നു.
Kerala
കൊച്ചി: കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിനു പിന്നിൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങൾക്കു പുറമേ, ഇവിടത്തെ സാമൂഹ്യ, രാഷ്ട്രീയ സ്ഥിതിയും കാരണമാകുന്നതായി പഠനം.
വിദേശത്ത് ഉപരിപഠനത്തിനു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്ന പെൺകുട്ടികളാണ് അധികവുമെന്നും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടികളെ വിദേശത്തേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതു കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളാണ്. 52 ശതമാനം പെൺകുട്ടികളും കേരളത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യങ്ങളെ ഭയന്ന് പുറത്തേക്കു കടക്കാൻ ആഗ്രഹിക്കുമ്പോൾ, 45 ശതമാനം ആൺകുട്ടികൾ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ കുറവാണ്.
ഭൂരിഭാഗം പെൺകുട്ടികളുടെയും കാര്യത്തിൽ വിദേശത്തേക്ക് പോകാനുള്ള തീരുമാനം മാതാപിതാക്കൾ അടിച്ചേല്പിക്കുന്നതല്ല. സ്വന്തം താത്പര്യമാണ് അവർ പരിഗണിക്കുന്നത്. മാതാപിതാക്കൾ ഇതിനു പിന്തുണ നൽകുക മാത്രമാണ് ചെയ്യുന്നത്.
നാട്ടിലെ പരിമിതമായ തൊഴിലവസരങ്ങൾ, കുറഞ്ഞ ശമ്പളം, വിദ്യാഭ്യാസ രംഗത്ത് പ്രായോഗിക പരിശീലനത്തിന്റെ കുറവ്, കാമ്പസ് സെലക്ഷനുകളുടെ അഭാവം എന്നിവ 35 ശതമാനം പെൺകുട്ടികളെ വിദേശത്തേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു പഠനം പറയുന്നു.
യുവജനങ്ങളുടെ ആവശ്യങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥിതി മുൻഗണന നൽകുന്നില്ലെന്നും അഴിമതിയും വികസനമില്ലായ്മയും കുടിയേറ്റത്തിനു കാരണമാകുന്നുണ്ടെന്നും പഠനത്തിന്റെ ഭാഗമായ 39 ശതമാനം ആൺകുട്ടികളും പെൺകുട്ടികളും അഭിപ്രായപ്പെട്ടു.
മലയാളി വിദ്യാർഥികൾക്കു ഉപരിപഠനത്തിനു യുകെയും (33 ശതമാനം) കാനഡയുമാണ് (26 ശതമാനം) കൂടുതൽ പ്രിയങ്കരം. കേരള ഗേൾ സ്റ്റുഡന്റ് മൈഗ്രേഷൻ സ്റ്റഡി എന്ന പേരിലുള്ള സിപിപിആർ പഠനം എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് നടത്തിയത്.
Kerala
തിരുവനന്തപുരം: രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസായ സെന്‍സസ് 2027ന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള 15 ദിവസത്തെ സെല്‍ഫ് എന്യൂമറേഷന് ഇന്ന് ആരംഭിക്കും.
ഇന്നു മുതല്‍ 15 ദിവസം പൊതുജനങ്ങള്‍ക്ക് https://se. census.gov.in/ എന്ന പോര്‍ട്ടല്‍ വഴി കുടുംബ വിവരങ്ങള്‍ നേരിട്ട് സമര്‍പിക്കാനാകും. സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനിടെ എന്യൂമറേറ്റര്‍മാര്‍ പരിശോധിച്ച് സ്ഥിരീകരിക്കും. വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ വിവരങ്ങള്‍, കുടുംബത്തിന് ലഭ്യമായ സൗകര്യങ്ങള്‍, കുടുംബത്തിന് കൈവശമുള്ള ആസ്തികള്‍, മറ്റുള്ളവ എന്നിങ്ങനെ 34 ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്.
സെന്‍സസ് 2027 രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നതെന്നു സെന്‍സസ് സ്റ്റേറ്റ് നോഡല്‍ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ജൂലൈ ഒന്നു മുതല്‍ 30 വരെ കേരളത്തില്‍ നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായാണ് നടത്തുക.
ഭവന സെന്‍സസിനായി അധ്യാപകരടക്കം 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കെട്ടിടങ്ങളെ 150-200 വീതമുള്ള ബ്ലോക്കുകളായി തിരിച്ചാണ് ഓരോ എന്യൂമറേറ്റര്ക്കും ചുമതല നല്‍കിയിരിക്കുന്നത്. ആറ് എന്യൂമറേറ്റര്‍മാര്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന നിലയിലാണ് ക്രമീകരണം.
അടഞ്ഞു കിടക്കുന്ന നിരവധി വീടുകളാണ് സംസ്ഥാനത്തുള്ളത്. അടഞ്ഞുകിടക്കുന്ന വീടുകളില്‍ എന്യൂമറേറ്റര്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കും. അയല്‍വാസിയില്‍നിന്ന് നമ്പര്‍ ശേഖരിച്ച് ഫോണില്‍ വിവരങ്ങള്‍ തിരക്കുന്നതിനും ശ്രമിക്കും. ഒരു രീതിയിലും വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ‘പൂട്ടിക്കിടക്കുന്നു’ എന്ന് രേഖപ്പെടുത്തി നടപടികള്‍ അവസാനിപ്പിക്കും. എന്യൂമറേറ്റര്‍മാര്‍ വീട്ടില്‍ വരുന്ന ഘട്ടങ്ങളില്‍ കൃത്യവും വ്യക്തവുമായ ഉത്തരം നല്കാന് ജനങ്ങള്‍ ബാധ്യസ്ഥരാണ്. വിവരം നല്‍കാതിരിക്കുന്നത് നിയമപ്രകാരം തടവിനും പിഴയ്ക്കും വരെ കാരണമാകാം.
സെന്‍സസുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഭാരത രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയമാണ് പുറപ്പെടുവിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായുള്ള ഏകോപന ചുമതല ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സിനാണ്. പൊതുഭരണ വകുപ്പാണ് സംസ്ഥാനത്തെ നോഡല്‍ വകുപ്പ്. ഓരോ ജില്ലയിലെയും സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ കളക്ടര്‍മാര്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരെന്ന നിലയില്‍ നിര്‍വഹിക്കും
സെല്‍ഫ് എന്യൂമറേഷന് ചെയ്യാം
സെല്‍ഫ് എന്യുമറേഷന് ചെയ്യുന്നതിനായി വിവരങ്ങള്‍ നല്കുന്നയാള് സ്വന്തം മൊബൈല്‍ നമ്പരും മറ്റ് അവശ്യ വിവരങ്ങളും നല്കി സെല്‍ഫ് എന്യൂമറേഷന് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. അടുത്ത സ്ക്രീനില്‍ കുടുംബനാഥന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയശേഷം മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി നല്കി സ്ഥിരീകരിക്കണം. തുടര്‍ന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നല്‍കാം. മാപ്പില്‍ സ്വന്തം വീട് കണ്ടെത്തി മാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് ചോദ്യങ്ങളിലേക്കുള്ള വിന്‍ഡോ തുറക്കും.
ആകെ 34 ചോദ്യങ്ങളിലാണ് വിവരശേഖരണം നടക്കുക. ഇതില്‍ ഒന്നാമത്തെ ‘ലൈന്‍ നമ്പര്‍’ നേരത്തേ തന്നെ തെളിഞ്ഞിട്ടുണ്ടാകും. ശേഷിക്കുന്ന 33 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. കുടുംബനാഥനോ മറ്റ് മുതിര്‍ന്ന അംഗങ്ങള്‍ക്കോ ആ വീട്ടില്‍ സാധാരണ താമസിക്കുന്ന എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഇതില്‍ കെട്ടിട നമ്പര്‍, സെന്‍സസ് ഹൗസ് നമ്പര്‍, സെന്‍സസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സെല്‍ഫ് എന്യൂമറേഷനില്‍ നല്‍കേണ്ടതില്ല. ഈ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തിയാണ് രേഖപ്പെടുത്തുക.
സെന്‍സസ് സമയപരിധിയില്‍ വീട്ടില്‍ താമസിക്കുന്നവരെ മാത്രമേ വീട്ടുകാര്‍ എന്ന പരിഗണനയില്‍ ഉള്‍പ്പെടുത്താന്‍ പാടുളളൂ. കുടുംബനാഥനാണെങ്കിലും പ്രവാസിയാണെങ്കില്‍ കണക്കെടുക്കില്ല. പഠനാവശ്യത്തിനായി മറ്റിടത്ത് സ്ഥിര താമസമുള്ളയാളെയും ആ വീട്ടിലെ അംഗമായി പരിഗണിക്കില്ല. ചോദ്യങ്ങളെല്ലാം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഒരു എസ്ഇ ഐഡി രൂപീകരിക്കപ്പെടുകയും അത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് അയയ്ക്കുകയും ചെയ്യും. ഈ എസ്ഇ ഐഡി എന്യൂമറേറ്റര്‍ക്ക് ഫീല്‍ഡ് സന്ദര്‍ശന സമയത്ത് കൈമാറണം. വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം എന്യൂമറേറ്റര്‍ അത് സെന്‍സസ് ഡേറ്റാബേസിലേക്ക് അപ് ലോഡ് ചെയ്യും. അതേസമയം സെല്‍ഫ് എന്യൂമറേഷന് നിര്‍ബന്ധമല്ല.
സ്വയം വിവരശേഖരണത്തിനുള്ള പോര്‍ട്ടല്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ ലഭ്യമാകൂ എന്ന പ്രത്യേകതയുണ്ട്.
അതായത് വിദേശത്തുനിന്ന് സെല്‍ഫ് എന്യൂമറേഷന് ചെയ്യാന്‍ സാധിക്കില്ല. കെട്ടിടങ്ങളെ സാധാരണ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് എന്യൂമറേഷന് നടക്കുക. കുടുംബങ്ങളെന്ന നിലയിലുള്ള സാധാരണ വീടുകള്‍ക്കാണ് സെല്‍ഫ് എന്യൂമറേഷന് ബാധകമാവുക. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ ജൂലൈ ഒന്നിന് ശേഷം എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ സമാഹരിക്കും. അതുപോലെ അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, ബോര്‍ഡിംഗുകള്‍ തുടങ്ങിയവയെയും സ്ഥാപനങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തി ജൂലൈ ഒന്നിന് ശേഷം വിവരങ്ങള്‍ ശേഖരിക്കും.
Business
തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളിൽ വിജയകരമായി 5 ജി സേവനങ്ങൾ ലഭ്യമാക്കിയതിനു പിന്നാലെ പ്രമുഖ ടെലികോം സേവനദാതാവായ വി സംസ്ഥാനത്തെ 33 നഗരങ്ങളിലേക്കുകൂടി 5 ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നു. ഇതോടെ പ്രധാന നഗരസഭകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി വിയുടെ 5 ജി സാന്നിധ്യം കൂടുതൽ ശക്തമാകും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു വി ആദ്യഘട്ടത്തിൽ 5 ജി സേവനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൊല്ലം, തൃശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളിലേക്കുകൂടി നെറ്റ്വർക്ക് വിപുലീകരിച്ചു.
Leader Page
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ പുസ്തകം ഗ്രന്ഥപ്പുരകളിലും വായനക്കാരിലും നിരൂപകരിലും ശ്രദ്ധ നേടുന്നു. ‘ആദം നീ എവിടെ ആകുന്നു?’ എന്ന തലക്കെട്ടുതന്നെയാണ് എന്നെ പ്രഥമമായി ആകർഷിച്ചത്. ആദ്യമായിട്ടല്ല ആദത്തെപ്പറ്റി മലയാളത്തിൽ ഹൈന്ദവനായ ഒരു എഴുത്തുകാരന്റേതായി ഒരു രചന പ്രസാധനം ചെയ്യപ്പെട്ടിട്ടുള്ളതും വിചിന്തന വിഷയമായിട്ടുള്ളതും. വിഷ്ണു നാരായണൻ നന്പൂതിരിയുടെ ‘ആദവും ദൈവവും’, കെ.പി അപ്പന്റെ ‘ബൈബിൾ: വെളിച്ചത്തിന്റെ കവചം’, ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’, ‘കലഹവും വിശ്വാസവും’, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള ‘മധുരം നിന്റെ ജീവിതം’ എന്നീ കൃതികളും ഓർക്കണം. സാഹിത്യരംഗത്തും അനുവാചക മനസുകളിലും ഇടം പിടിച്ചിട്ടുള്ള ക്രിസ്ത്യൻ ദർശനങ്ങളും വിചാരധാരകളുമാണ് അവ ഓരോന്നും.
അതോടൊപ്പം കെ.പി. കേശവമേനോന്റെ വിഖ്യാതമായ ‘യേശുദേവൻ’ വളരെയേറെ പ്രചാരം ലഭിച്ച കൃതിയാണ്. “ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും അറിയാനുള്ള മനുഷ്യന്റെ ദാഹം ശമിപ്പിക്കാനുള്ള വറ്റാത്ത ഉറവിടമാണ് യേശുക്രിസ്തു. അന്ധകാരത്തിൽ കിടന്നുഴലുന്ന മനുഷ്യന് പ്രകാശമാനമായ ഒരു മാർഗം ക്രിസ്തു കാണിച്ചുകൊടുത്തു” എന്ന് ‘യേശു ദേവൻ’ എന്ന പുസ്തകം ഉദ്ധരിച്ച് വി.ഡി. സതീശൻ വിവരിക്കുന്നു (ആദം നീ എവിടെ ആകുന്നു?, പേജ് 171).
ഏറെ സന്തോഷവും അഭിമാനവുമുണ്ട്, വി.ഡി. സതീശന്റെ ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം കൈയിലെടുക്കുന്പോൾ. കാരണം ഞങ്ങൾ രണ്ടുപേരും ഒരേ പള്ളിക്കൂടത്തിൽ, ഒരേ അധ്യാപകർ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വർഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്കൂളിലെ ആ ഗുരുഭൂതരെ ഞാൻ ഓർക്കുന്നത്. ഗോകുൽ സാറും രാമാനുജൻ മാഷും വിക്ടോറിയ ടീച്ചറും ഗോപിസാറുമൊക്കെ ഇന്നും ഹൃദയത്തിൽ കെടാവിളക്കുപോലെ കത്തിനിൽക്കുന്നവരാണ്. ക്ലാസിലെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ മാറോടു ചേർത്ത സുധാംബിക ടീച്ചർ സതീശനെപ്പറ്റി മാധ്യമങ്ങളോട് പങ്കുവച്ചത് മാതൃവാത്സല്യത്തിന്റെ സാഫല്യത്തിലായിരുന്നല്ലോ!
വി.ഡി. സതീശന്റെ ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം വിവിധ ക്രൈസ്തവ സമൂഹങ്ങളോടു നടത്തിയ 32 പ്രസംഗങ്ങളുടെ സമാഹാരമാണ്. സമാദരണീയരായ പല ക്രൈസ്തവ നേതാക്കളെയുംകുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം, ബൈബിൾ തന്റെ രാഷ്ട്രീയ ചിന്തകളെയും നൈതിക കാഴ്ചപ്പാടുകളെയും പൊതുജീവിതത്തെയും എങ്ങനെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഉത്പത്തി 3:9ൽ ദൈവം ആദത്തിനോടു ചോദിക്കുന്ന ചോദ്യത്തിൽ നിന്നാണ്: ‘ആദം, നീ എവിടെയാണ്?’ ഇത് ഒരു ഭൗതികസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യം മാത്രമല്ല; മറിച്ച്, മനുഷ്യന്റെ ഉത്തരവാദിത്വത്തെയും മനഃസാക്ഷിയെയും ദൈവത്തോടും സമൂഹത്തോടുമുള്ള ബന്ധത്തെയുംകുറിച്ചുള്ള ആത്മപരിശോധനയാണ്.
ഈ പുസ്തകം ബൈബിൾ സന്ദേശങ്ങളെ വെറും ആത്മീയചിന്തകളായി മാത്രം അവതരിപ്പിക്കുന്നില്ല; മറിച്ച്, സാമൂഹിക നീതി, കരുണ, ഉത്തരവാദിത്വം, പൊതുസേവനം, രാഷ്ട്രീയ ധാർമികത എന്നിവയുടെ വെളിച്ചത്തിൽ അവയെ വ്യാഖ്യാനിക്കുകയാണ്. പ്രത്യേകിച്ച്, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ക്രൈസ്തവ വിശ്വാസവും പൊതുജീവിതവും തമ്മിലുള്ള ബന്ധം ഇതിൽ അവതരിപ്പിക്കപ്പെടുന്നു.
പുസ്തകത്തിന്റെ കാലികപ്രസക്തി
ഇന്നത്തെ ലോകം വിഭജനങ്ങളും അഴിമതിയും ഉപഭോക്തൃവത്കരണവും ഹിംസയും ഏകാന്തതയും ധാർമികമൂല്യങ്ങളുടെ നഷ്ടവും നേരിടുകയാണ്. ഈ സാഹചര്യത്തിൽ ബൈബിൾ ആധാരമാക്കിയ ഒരു ഗ്രന്ഥം ക്രൈസ്തവ സമൂഹത്തിനപ്പുറം മുഴുവൻ മനുഷ്യർക്കും പ്രസക്തമാകുന്നു.
അവതാരികയിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് എഴുതുന്നു: “ആദമിനെ അന്വേഷിക്കുന്ന ദൈവത്തെ തിരിച്ചന്വേഷിക്കുന്നതാണ് സതീശന്റെ ബൈബിൾ പ്രഭാഷണങ്ങളുടെ രസവും രഹസ്യവും” (പേജ് 11).
‘ആദം, നീ എവിടെയാണ്?’ എന്നത് ഇന്നും മനുഷ്യരോടുള്ള ദൈവത്തിന്റെ ചോദ്യമാകുന്നു. സത്യത്തിന്റെ മുന്പിൽ നാം എവിടെയാണ്? ദരിദ്രരോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിൽ നാം എവിടെയാണ്? അനീതിയുടെ മുന്നിൽ നാം മൗനം പാലിക്കുന്നുവോ? പ്രകൃതിയെ നശിപ്പിക്കുന്പോൾ നമ്മുടെ മനഃസാക്ഷി എവിടെയാണ്? സഹോദരന്മാരോടും സഹോദരിമാരോടും ഉള്ള ബന്ധത്തിൽ നാം എവിടെയാണ്?
ആമുഖത്തിൽ സതീശൻ എഴുതുന്നു: “ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു എനിക്കു തന്നിട്ടുള്ളത്.” നിങ്ങൾ പ്രത്യാശയുള്ളവരായിരിക്കുക, കാരണം “നിങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നവൻ വിശ്വസ്തനാണ്” എന്ന സത്യമാണ് എന്നെ നയിക്കുന്നത് (പേജ് ആറ്).
യേശുക്രിസ്തുവിന്റെ സന്ദേശം ഇന്നും അതീവപ്രസക്തമാണ്. കാരണം, അവിടത്തെ ഉപദേശങ്ങൾ മനുഷ്യമഹത്വം, ക്ഷമ, നീതി, ഐക്യം, സേവനം, വിനയം, സത്യം, ദുർബലരോടുള്ള കരുതൽ എന്നിവയിൽ അധിഷ്ഠിതമാണ്.
രാഷ്ട്രീയ നേതൃത്വത്തിൽ ബൈബിളിന്റെ സ്വാധീനം
ചരിത്രത്തിലുടനീളം ബൈബിൾ അനേകം രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. നീതി, സമത്വം, കരുണ, മനുഷ്യാവകാശങ്ങൾ തുടങ്ങിയ ആശയങ്ങൾ രൂപപ്പെടുന്നതിൽ ബൈബിളിന്റെ പങ്ക് വലുതാണ്.
ബൈബിൾ മൂല്യങ്ങളിൽ ആധാരിതനായ ഒരു നേതാവ് സാധാരണയായി ദരിദ്രരുടെ സംരക്ഷണം, ഭരണത്തിലെ സത്യസന്ധത, സാമൂഹിക ഐക്യം, തൊഴിലിന്റെ മഹത്വം, പരിസ്ഥിതിയുടെ സംരക്ഷണം, മനഃസാക്ഷിയോടുള്ള ഉത്തരവാദിത്വം എന്നിവ മുൻനിർത്തുന്നു. അതിനാൽത്തന്നെ പുതിയ മുഖ്യമന്ത്രിയുടെ ഭരണസാരഥ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ മെർക്കുറി ലെവൽ ഉയർന്നുനിൽക്കുന്നു.
പൊതുപ്രവർത്തകർക്കുള്ള നേതൃമാതൃകകൾ
‘മുൾപ്പടർപ്പിലെ മോശ’ എന്ന ലേഖനത്തിൽ ത്യാഗപൂർണവും സഹനശീലവുമുള്ളതായ നേതൃത്വത്തെപ്പറ്റി സതീശൻ സവിസ്തരം പ്രതിപാദിക്കുന്നു: തീ പിടിച്ചെങ്കിലും കത്തിയെരിയാത്ത ഒരു മുൾപ്പടർപ്പിൽനിന്നു ദൈവസ്വരം തിരിച്ചറിഞ്ഞ മോശ എന്ന താപസശ്രേഷ്ഠൻ ജനവിമോചനത്തിനായി ഇറങ്ങിത്തിരിച്ചതിന്റെ ത്യാഗവും സമർപ്പണവും വിവരിക്കുന്നത് ശ്രദ്ധേയമാണ് (പേജ് 168-170).
അതുപോലെ സോളമന്റെ വിജ്ഞാനവും വിവേകവും സ്വന്തമാക്കിയതിനെപ്പറ്റിയുള്ള വിവരണം നാം ഓർക്കണം. സോളമന്റെ പ്രാർഥന ഇതായിരുന്നു. എനിക്ക് ധനവും പ്രശസ്തിയും വേണ്ട, പ്രജകളെ ന്യായം വിധിക്കുന്നതിന് ശ്രവിക്കുന്ന ഒരു ഹൃദയവും ജ്ഞാനവും അങ്ങയുടെ ദാസന് തരിക. (1 രാജാക്കന്മാർ 3:9,11). പ്രതിപക്ഷ നേതാവായി ദൗത്യമേറ്റെടുത്തപ്പോൾ ഈ പ്രാർഥനയാണ് പ്രചോദനമായതെന്ന് സതീശൻ പ്രസ്താവിക്കുന്നു. വിവേകാനന്ദനും ഗാന്ധിജിയുമൊക്കെ ക്രിസ്തുവിന്റെ വലിയ സ്വാധീനം സ്വീകരിച്ചവരാണെന്നും അനുസ്മരിക്കുന്നുണ്ട്. (‘കരുതൽ’ എന്ന എന്റെ പുസ്തകത്തിലെ ‘ഗാന്ധിജി നടന്ന ക്രിസ്തുവഴികൾ’ കാണുക, പേജ് 186-196).
‘നിലപാടുകളിൽ പതറാത്ത തോമസ് അപ്പോസ്തലനെ’പ്പറ്റി സതീശൻ എഴുതുന്നുണ്ട്. “ഉന്നതമായ ധാർമികതയും യേശുവിനോട് സമാനതകളില്ലാത്ത വിശ്വസ്തതയും കൂറും പുലർത്തിയ ശിഷ്യനായിരുന്നു തോമസ്. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം അലയടിക്കുന്ന ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും മാഞ്ഞുപോകുന്പാൾ ക്രിസ്തുവിൽ പതറാതെ നിൽക്കുന്നവർക്കുമാത്രം പറയാൻ കഴിയുന്ന ഒന്നാണ് തോമസിന്റെ നിലപാട്. “അവനോടുകൂടെ മരിക്കുന്നതിന് നാമും പോകുക” എന്നു പറയുന്പോൾ സ്വന്തം ജീവൻ ത്യജിക്കാനുള്ള മനസാണ് അവിടെ പ്രകടിക്കപ്പെട്ടത്… തോമസ് ശ്ലീഹ ഉയർത്തിപ്പിടിച്ചത് നിലപാടുകളിൽ വെള്ളം ചേർക്കാത്ത രാഷ്ട്രീയമാണ്” (പേജ് 84, 86, 87).
‘നിലപാടുകളിൽ വെള്ളം ചേർക്കാതെ’ ക്രിസ്തുവിനുവേണ്ടി ജീവാർപ്പണം നടത്തിയ ഗ്രഹാം സ്റ്റെയിൻസിനെയും ഫാ. സ്റ്റാൻ സ്വാമിയെയുമൊക്കെ സതീശൻ അനുസ്മരിക്കുന്നുണ്ട്.
യേശുവിന്റെ ഗിരിപ്രഭാഷണവും സ്റ്റാൻ സ്വാമിയുടെ ജയിലിൽനിന്നുള്ള കവിതയും ഉദ്ധരിച്ച് സതീശൻ എഴുതുന്നു: “ജയിൽമുറിയിൽ കിടക്കുന്പോഴും വെളിച്ചവും നീതിയും നിഷേധിക്കപ്പെട്ടവർക്കായുള്ള പോരാട്ടത്തിൽ ക്രിസ്തുവിനെ മുൻനിർത്തി പോരാടുമെന്നു പറയുന്ന യോദ്ധാവായിരുന്നു സ്റ്റാൻ സ്വാമി. ഇരുളിനെ വെളിച്ചംകൊണ്ട് കീഴടക്കണം. നിരാശയ്ക്ക് പകരം പ്രത്യാശ. വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കണം. ക്രിസ്തുവിന്റെ സന്ദേശം ഉയർത്തിപ്പിടിക്കണം”(പേജ് 150).
പൊതുപ്രവർത്തകനെന്ന നിലയിൽ, പൊതുജന ശുശ്രൂഷകനെന്ന നിലയിൽ ജനങ്ങൾക്കുവേണ്ടിയുള്ള പരമമായ സമർപ്പണമാണ് കർത്താവ് നടത്തിയത് എന്ന് പ്രഖ്യാപിക്കുന്ന സതീശൻ, ‘യേശുവിന്റെ മാനിഫെസ്റ്റോ’ എന്ന അധ്യായത്തിൽ. (പേജ് 174). തുടർന്നെഴുതുന്നു: “മനുഷ്യരാശിയുടെ സമഗ്രമായ രക്ഷയെക്കുറിച്ചുള്ള കരുതലിനെക്കുറിച്ചായിരുന്നു ക്രിസ്തുവിന്റെ ഉത്കണ്ഠയും പ്രത്യാശയും. ജനപ്രതിനിധികൾ എന്ന നിലയിൽ പൊതുപ്രവർത്തകരായ ഞങ്ങളും ക്രിസ്തുവിന്റെ ഈ മാനിഫെസ്റ്റോ ഞങ്ങളാൽ കഴിയുംവിധം നടപ്പാക്കാനാണ് പരിശ്രമിക്കുന്നത്. അതിനുള്ള ശക്തിയും ബുദ്ധിയും വിവേകവും ലഭിക്കാൻ നിങ്ങളുടെ നിരന്തരമായ പ്രാർഥനയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്” (പേജ് 184).
മറ്റൊരദ്ധ്യായത്തിൽ സതീശൻ വിശദീകരിക്കുന്നു: “അധികാരം മറ്റുള്ളവന്റെമേൽ ആധിപത്യം സ്ഥാപിക്കാനല്ല. മറിച്ച്, എളിയവർക്കുവേണ്ടി, പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി പണിയെടുക്കാനാണെന്ന ഓർമപ്പെടുത്തലാണ് ക്രിസ്തു എപ്പോഴും പറഞ്ഞിട്ടുള്ളത്. ദൈവഹിതം നടപ്പാക്കാനുള്ള ദൗത്യമാണ് ഓരോ മനുഷ്യനുമുള്ളത്. അവനവന്റെ മേഖലകളിൽ, ജീവിതവഴികളിൽ ദൈവഹിതം നടപ്പാക്കാനുള്ള ചുമതലയാണ് നമ്മെ ഏല്പിച്ചിരിക്കുന്നത്. പൊതുപ്രവർത്തകനെ നിലയിൽ എന്നാലാവുംവിധം ദൈവഹിതം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഒരുപാട് പരിമിതികളുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ. പക്ഷേ, ദൈവം എനിക്കു തന്ന അവസരങ്ങൾ മനുഷ്യമോചനത്തിനും അവരുടെ നന്മയ്ക്കും ഫലപ്രദമായി വിനിയോഗിക്കാനാണ് ഞാൻ പരിശ്രമിക്കുന്നത്” (പേജ് 184).
Sports
പുതുച്ചേരി: 76-ാമത് ജൂണിയര്‍ ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ടവിജയം.
പുരുഷവിഭാഗം ഗ്രൂപ്പ് എ മത്സരത്തില്‍ കേരളം 57-54ന് ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി. കേരളത്തിന്റെ രണ്ടാം ജയമാണ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗ്രൂപ്പ് ബിയില്‍ കേരളം 81-59ന് മഹാരാഷ്ട്രയെ കീഴടക്കി.
Kerala
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി. വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയാണ് സ്ഥാനംമാറ്റിക്കൊണ്ടുള്ള ഉത്തരവുകൾ വന്നിരിക്കുന്നത്.
ജിഎസ്ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. പകരം പി.ബി. നൂഹ് ജിഎസ്ടി കമ്മീഷണറായി. ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു.
കണ്ണൂർ കളക്ടറായ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിംഗിനെ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു.
പത്തനംതിട്ട കളക്ടറായ പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പാലക്കാട് കളക്ടറായിരുന്നു എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായാണ് മാറ്റിയിരിക്കുന്നത്. എ. നിസാമുദ്ദീൻ പത്തനംതിട്ടയുടെ പുതിയ കളക്ടറാകും.
Kerala
കൊച്ചി: മുഖ്യമന്ത്രി കലാപം നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാനം എന്ന ലേബല്‍ കേരളം ഒടുവില്‍ മറികടന്നു. ജനവികാരം രാഹുല്‍ ഗാന്ധിയും എഐസിസി നേതാക്കളും, മത്സരരംഗത്ത് കട്ടയ്ക്ക് കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും (ആര്.സിക്ക് എതിര്‍പ്പുണ്ടെങ്കിലും) അംഗീകരിച്ചു കഴിഞ്ഞു. പത്തു ദിവസങ്ങളോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് അന്ത്യമായിരിക്കുന്നത്.
കേരളം നയിക്കാനായി വി.ഡി തന്നെ എത്തുമ്പോള്‍ ദിവസങ്ങളായി പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്കും ആനന്ദം. നിലപാടുകളുടെ രാജകുമാരന് ആയാണ് വി.ഡിയെ കേരളം ഒന്നടങ്കം വിശേഷിപ്പിക്കുന്നത്. നൂറിലധികം സീറ്റുകള്‍ നേടുമെന്ന വി.ഡിയുടെ ആത്മവിശ്വാസം യാഥാര്‍ഥ്യമായതോടെ നയിച്ചവന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ശക്തമാക്കി പ്രവര്‍ത്തകരും ജനങ്ങളും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വി.ഡിക്കായി സംസ്ഥാനമൊട്ടാകെ ഫ്ളക്സുകള്‍ എത്തിയിരുന്നു. മലപ്പുറത്തും കണ്ണൂരും ആയിരുന്നു ആദ്യം ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സതീശന്റെ സ്വന്തം തട്ടകമായ എറണാകുളത്തും ഫ്ളക്സുകള്‍ കൊണ്ട് നിറഞ്ഞു. പടുകൂറ്റന്‍ ഫ്ളക്സ് ആയിരുന്നു ആലുവയില്‍ ആദ്യം എത്തിയത്.
വി.ഡിക്കായി ഫ്ളക്സ് ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചതും. വി.ഡിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളും ഉയര്‍ന്നു. നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും എഐ വീഡിയോകളും ഡോക്യുമെന്ററികളും പോഡ്കാസ്റ്റുകളും കളം നിറച്ചു.
ഇതോടെ സതീശനെതിരെയും ബാനറുകളും ഫ്ളക്സും എത്തി. പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ലക്സുകള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരില്‍ ആയിരുന്നു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സതീശനെതിരെ സൈബര്‍ ആക്രമണവും ശക്തമായി. എന്നാല്‍ അതൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് കൂടുതല്‍ പിന്തുണയുമായി കൂടുതല്‍ ഫ്ളക്സുകളും എത്താന്‍ തുടങ്ങി.
പിന്നീട് എത്തിയ ഫ്ളക്സുകള്‍ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചു കൊണ്ടായിരുന്നു. നേതാക്കള്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അണികള്‍ അണിയറയില്‍ വടംവലി തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടെ തെരഞ്ഞെടപ്പ് ഫലവും വന്നു. യുഡിഎഫിനൊപ്പം അടിയുറച്ച് എറണാകുളവും നിന്നു. സതീശന് മുമ്പേ പ്രഖ്യാപിച്ചതു പോലെ കംപ്ലീറ്റ് സ്വീപ്. 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം ഉറപ്പിച്ചു.
ഇതോടെ ഫ്ളക്സുകളും ബാനറുകളും ഒന്നുകൂടി വര്‍ധിച്ചു. വനവാസമല്ല, പട്ടാഭിഷേകം, കേരളം ജയിച്ചു വി.ഡി. നയിക്കും എന്ന വാചകങ്ങളോടെയാണ് പിന്നീട് എത്തിയ ഫ്ളക്സുകള്‍. മുഖ്യമന്ത്രി ചര്‍ച്ച കടുത്തതോടെ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ മനസ് അറിയാന്‍ എത്തി. പിന്തുണ സമാഹരിക്കലിനുള്ള ചരടുവലികളും സജീവമായി. വി.ഡി. സതീശനൊപ്പം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായി ഇവരുടെ ഗ്രൂപ്പുകളും അനുനായികളും പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലായി.
വി.ഡിയെ കാണാനായി എറണാകുളം ജില്ലയിലെ നിയുക്ത എംഎല്‍എമാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരും എത്തി. പട നയിച്ചവര്‍ നാട് നയിക്കട്ടെ, നിലപാടുകള്‍ രാജകുമാരന്, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെ വീണ്ടും ഫ്ളക്സുകള്‍ എത്തി. ഇതിനൊപ്പം കെ.സിയെ പടനായകന് എന്ന് വിശേഷിപ്പിച്ചും ആര്.സിയെ വാഴ്ത്തിയും ഫ്ലക്സുകള്‍ എത്തി.
ഫലപ്രഖ്യാപനത്തിന് ശേഷം സതീശന് എറണാകുളത്ത് എത്തിയപ്പോള്‍ ജനവികാരം അലയടിച്ചു. അണികളും പ്രവര്‍ത്തകരും മാത്രമല്ല, ജനങ്ങളും ഒന്നടങ്കം സതീശനായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം ഒരുക്കി. പറവൂരില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം എത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരും കൂടെയെത്തി. പിന്നാലെ എറണാകുളത്ത് കെ.സിയുടെ ഫ്ളക്സുകള്‍ കീറി നശിപ്പിക്കാനും ആരംഭിച്ചു.
കസേരക്കളിയില്‍ കെ.സിക്ക് എംഎല്‍എമാരുടെ പിന്തുണയേറിയെന്ന വിവരം വന്നതോടെ പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന ബാനറുകളുമായി പ്രവര്‍ത്തകര്‍ തെരുവിലേക്കിറങ്ങി. സതീശന്റെ ജന്മനാടായ നെട്ടൂരിലും പറവൂരിലും ആലുവയിലും പെരുമ്പാവൂരിലുമൊക്കെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതോടെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തരുതെന്ന് ആവശ്യപ്പെട്ട് വി.ഡി. തന്നെ രംഗത്തെത്തി.
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ വി.ഡിക്കായി ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിങ്ങനെ 950 രൂപയുടെ വഴിപാടുകളും നടന്നു. ഇന്നും ചക്കുളത്തുകാവില്‍ വി.ഡിക്കായി പ്രത്യേക പൂജകള്‍ നടന്നിരുന്നു.
ഇതിനിടെ കല്യാണ വിരുന്നില്‍ പങ്കെടുക്കാനായി എത്തിയ ബെന്നി ബഹനാന് എംപിയെയും കുന്നത്തുനാട് നിയുക്ത എംഎല്‍എയായ വി.പി. സജീന്ദ്രനെയും പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പിന്തുണ ആര്‍ക്കെന്നും വി.ഡിക്ക് അല്ലെങ്കില്‍ പ്രതിഷേധം ആളിക്കത്തിക്കുമെന്നും പറഞ്ഞു.
വി.ഡിക്ക് പിന്തുണയുമായി വിദേശ വനിത രംഗത്തെത്തിയതും ചര്‍ച്ചകളില്‍ നിറഞ്ഞു. കോവളത്ത് അതിക്രൂരമായി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇന്‍സസ് ക്രോമാന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയായിരുന്നു.
2022ല്‍ സഹോദരിക്ക് നീതി ആവശ്യപ്പെട്ട് കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ കേട്ടതും സഹായം നല്കിയതും വി.ഡിയാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ്. സതീശന് ജനങ്ങളോട് ആത്മാര്‍ഥത കാണിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഇന്‍സസ് ക്രോമാന്റെ വാക്കുകള്‍. ഒടുവില്‍ മുഖ്യമന്ത്രിയില്ലാത്ത കേരളത്തിന് മുഖ്യമന്ത്രിയായി.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മികച്ച വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന് ഐഒസി ഡാളസ് യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ജോഫി ജേക്കബ്.
നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പാർട്ടി നേതൃത്വത്തിന് കത്തയച്ചു.
പ്രവാസി മലയാളികൾക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലുമുള്ള പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വി.ഡി. സതീശന്റെ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനശൈലിയും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പൊതുസമൂഹത്തിന് പൂർണവിശ്വാസമുള്ള, ശക്തനായ ഒരു നേതാവെന്ന നിലയിലാണ് സതീശന് യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിക്കുവാൻ സാധിച്ചതെന്ന് ജോഫി ജേക്കബ് ചൂണ്ടിക്കാട്ടി.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് വലിയ ആവേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട കുളനട സ്വദേശിയും 18 വർഷമായി അമേരിക്കയിൽ ആരോഗ്യമേഖലയിൽ സംരംഭകനുമാണ് ജോഫി ജേക്കബ്.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ശോഭിക്കാൻ കഴിയാതെപോയ രണ്ട് സംസ്ഥാനങ്ങളാണെങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ വികസനത്തിനു കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിജയത്തിനുശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ കേരളത്തിലെ വിജയത്തിൽ യുഡിഎഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കേരളത്തിൽ എൽഡിഎഫിന്റെ പത്തുവർഷത്തെ ഭരണം മാറി കോണ്‍ഗ്രസിനു ഭരണം ലഭിച്ചെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചു.
ലോകം നിരാകരിച്ചിട്ടും കോണ്‍ഗ്രസ് കമ്യൂണിസം സ്വീകരിക്കുകയാണെന്നും ആധുനിക അർബൻ നക്സലുകളാണ് കോണ്‍ഗ്രസെന്നും മോദി കുറ്റപ്പെടുത്തി. സ്ത്രീ സംവരണ ബിൽ തടുക്കാൻ കുറച്ചുദിവസംമുന്നേ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ശ്രമിച്ചെന്നും അതിനുള്ള തിരിച്ചടി അവർക്ക് ലഭിച്ചെന്നും ബംഗാൾ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
Kerala
പരവൂർ: രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മേയ് 19ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2026 ഏപ്രിൽ 30ലെ കണക്കനുസരിച്ച് 5,451 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ അധികൃതർ അറിയിച്ചു.
2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിൽ ബാങ്ക് ശാഖകൾ വഴി നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയില്ലെങ്കിലും റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടുകൾ മാറാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ സാധിക്കും.
ആർബിഐ ഓഫീസുകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്ന് ഇൻഷുറൻസ് ചെയ്ത പോസ്റ്റ് വഴി നോട്ടുകൾ റിസർവ് ബാങ്കിലേക്ക് അയയ്ക്കാം. ഇത് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം റിസർവ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.
2023 ഒക്ടോബർ മുതൽ ആർബിഐയുടെ പ്രത്യേക കൗണ്ടറുകൾ വഴി നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. വിപണിയിലുള്ള ബാക്കി നോട്ടുകൾ കൂടി വൈകാതെ തിരിച്ചെത്തുമെന്നാണ് റിസർവ് ബാങ്ക് അധികൃതരുടെ പ്രതീക്ഷ.
Kerala
കോട്ടയം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വേനൽമഴയിലും ഗണ്യമായ കുറവ്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റ കണക്കുകൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ 18വരെ വേനൽമഴയിൽ 67 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 58 മില്ലിമീറ്റർ മഴയാണ് ഏപ്രിലിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചതാകട്ടെ വെറും 19 മില്ലിമീറ്റർ മാത്രം.
ഇങ്ങനെ പോയാൽ സമീപകാലത്ത് ഏറ്റവും കുറവു മഴ ലഭിച്ച ഏപ്രിലുകളിലൊന്നായി 2026 മാറുന്ന സ്ഥിതിയാണ്.
കൂടുതൽ മഴ പത്തനംതിട്ടയിൽ,കുറവ് കാസർഗോഡ്
സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 42.2 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ സമയം പത്തനംതിട്ടയിൽ 101.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതാണ്. മഴലഭ്യതയിൽ 58 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇടുക്കിയാണ് മഴലഭ്യതയിൽ പത്തനംതിട്ടയ്ക്കു പിന്നിലുള്ളത്. 83.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 35.2 മില്ലിമീറ്റർ മഴ ലഭിച്ചു. 58 ശതമാനം കുറവാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയത്.
കാസർഗോഡ് ജില്ലയിലാണ് മഴ ലഭ്യതയിൽ ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്.18.9 മില്ലിമീറ്റർ മഴ ലഭ്യമാക്കേണ്ട സ്ഥാനത്ത് വെറും 6.5ശതമാനം മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. 66 ശതമാനം കുറവാണ് കാസർഗോഡ് രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലും മഴലഭ്യതയിൽ വൻ കുറവ് രേഖപ്പെടുത്തി. 42.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 7.1 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. മഴലഭ്യതയിൽ 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് 47.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചതാകട്ടെ 8.9 മില്ലിമീറ്റർ മഴ മാത്രമാണ്.
2025ൽ 42 % അധിക മഴ
സംസ്ഥാനത്ത് കഴിഞ്ഞവർഷം ഇതേസമയം 42 ശതമാനം അധിക വേനൽമഴയാണു ലഭിച്ചത്. 57.8 മില്ലിമീറ്റർ മഴയാണു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 82 മില്ലിമീറ്റർ മഴ ലഭിച്ചു. എല്ലാ ജില്ലകളിലും കഴിഞ്ഞവർഷം ഇതേ തീയതികളിൽ മികച്ച മഴ ലഭിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിൽ 136 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.മഹാരാഷ്ട്രയ്ക്കും തെലുങ്കാനയ്ക്കും കർണാടകയ്ക്കും മുകളിലായി ഉന്നത മർദമേഖല തുടരുന്നതാണ് നിലവിൽ ചൂടു വർധിക്കുന്നതിന് കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ഇത് ന്യൂനമർദത്തിനു നേർവിപരീത പ്രതിഭാസമാണ് സൃഷ്ടിക്കുന്നത്.
2024ൽ സംസ്ഥാനത്ത് റിക്കാർഡ് ചൂടാണു രേഖപ്പെടുത്തിയത്. അതിനുശേഷം ചൂട് ഏറ്റവുമധികം വർധിച്ചത് ഈ വർഷമാണ്. ഏപ്രിൽ അവസാനവാരത്തോടെ നിലവിലെ വരണ്ട സ്ഥിതിയിൽ മാറ്റം പ്രതീക്ഷിക്കാമെന്നും രാജീവൻ എരിക്കുളം പറഞ്ഞു.
Kerala
കൊച്ചി: ജർമൻ ഭാഷ പഠിപ്പിക്കാനും പരീക്ഷയ്ക്കു വിദ്യാർഥികളെ തയാറാക്കാനും എട്ടു വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന ഫോറിൻ ലാംഗ്വേജസ് അക്കാഡമി ഗുരുകുലം(ഫ്ലാഗ്) ജർമൻ ഭാഷാ നൈപുണ്യകേന്ദ്രത്തിലേക്ക് രാജ്യത്തെ ഏറ്റവും മികച്ച ജർമൻ അധ്യാപകനായ സാഗ്നിക് ചക്രവർത്തി എത്തുന്നു.
സി2 ലെവൽ യോഗ്യതയുള്ള ഇദ്ദേഹം ഗോയ്ഥെ, ഒഎസ്ഡി തുടങ്ങിയ പരീക്ഷാബോർഡുകളുടെ സർട്ടിഫൈഡ് എക്സാമിനറാണ്.
അധ്യാപകരെ പഠിപ്പിക്കുന്നതിൽ ഉൾപ്പെടെ പ്രാവീണ്യം നേടിയ ഇദ്ദേഹത്തിന്റെ 21 വർഷത്തെ പ്രവൃത്തിപരിചയമാണ് വിദ്യാർഥികൾക്കായി ഫ്ലാഗ് എന്ന ജർമൻ സ്കൂൾ ഉപയോഗപ്പെടുത്തുക. നാളെ കൊച്ചിയിലും 13ന് കോട്ടയത്തും അദ്ദേഹം നയിക്കുന്നു സെമിനാറുകൾ ഉണ്ട്.
ഈ മാസം ആരംഭിക്കുന്ന പുതിയ ബാച്ചുകളിൽ ക്ലാസുകൾ നയിക്കുന്നത് ഇദ്ദേഹത്തിനൊപ്പം വിദഗ്ധരായ ജർമൻ അധ്യാപക സംഘവുമായിരിക്കും.
പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമനിയിലെ നഴ്സിംഗ് ഉൾപ്പെടെയുള്ള വൊക്കേഷണൽ ട്രെയിനിംഗ് സീറ്റ് നേടാനുള്ള തയാറെടുപ്പായി ജർമൻ സംസ്കാരം ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നഴ്സ് ഉൾപ്പെടുന്ന തൊഴിൽ അന്വേഷകർക്കായി പ്രത്യേകം ബാച്ചുകളും ക്രമീകരിക്കും.
കൊച്ചിയിൽ ഇടപ്പള്ളിയിലും കോട്ടയത്ത് നാഗമ്പടം റെയിൽവേ സ്റ്റേഷന് എതിർവശത്തും എല്ലാ സൗകര്യങ്ങളോടുംകൂടി ഒരുക്കിയിരിക്കുന്ന കാമ്പസുകളിൽ അഡ്മിഷൻ ആരംഭിച്ചു. ഇന്ന് ഈ വാർത്തയുടെ സ്ക്രീൻഷോട്ടുമായി അപേക്ഷിക്കുന്നവർക്ക് 18,000 രൂപയുടെ സ്കോളർഷിപ്പ് ലഭിക്കും. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9072222911, 9072222933.
Kerala
കൊല്ലം: യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും മുന്നണി നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. 1977-ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ പോലും അത്ഭുതപ്പെടാനില്ല.
പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ സിപിഎം കേരളത്തിലും ഒലിച്ചുപോകുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ മാത്രമാണ് പറയുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്.
സിപിഎം പ്രവർത്തകർ പോലും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തത്. പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നവർക്ക് നേരായ അതിക്രമം കാടത്തമാണ്. തെരഞ്ഞെടുപ്പിന് ശേഷവും പയ്യന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സിപിഎം കാടത്തമാണ് കാണിക്കുന്നത്.
കാർ കത്തിക്കുന്നു, ചുവരെഴുതാൻ സ്ഥലം കൊടുത്തതിന് ചുവർ ഇടിച്ച് കളയുന്നു. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ സിപിഎം ഇപ്പോഴും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
പൊൻകുന്നം: കോട്ടയം പൊൻകുന്നം സ്പെഷൽ സബ് ജയിലിൽ തടവുകാരൻ ഡപ്യൂട്ടി പ്രിസൺ ഒാഫീസറുടെ കാൽ വിരൽ ചവിട്ടിയൊടിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. ബ്ലസൺ എന്ന വിചാരണത്തടവുകാരനും മറ്റൊരു തടവുകാരനും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് ബ്ലസൺ എന്ന തടവുകാരൻ ഡപ്യൂട്ടി പ്രിസൺ ഒാഫീസർ സുമേഷിന്റെ കാലിന്റെ തള്ളവിരൽ ചവിട്ടിയൊടിച്ചതെന്നു പരാതിയിൽ പറയുന്നു. സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമെതിരേ പ്രതികൾക്കെതിരേ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
District News
കട്ടപ്പന: കേരളത്തിൽ ഇടതുപക്ഷം ഇല്ലാതായെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിന്റെയും ബിജെപിയുടെയും നരേന്ദ്രമോദിയുടെയും പിൻതുണക്കാരാണ് കേരളത്തിലെ എൽഡിഎഫ്. രാജ്യത്ത് എവിടെ ചെന്നാലും ദൈവത്തെക്കുറിച്ചും അന്പലങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന നരേന്ദ്രമോദി കേരളത്തിലെത്തുന്പോൾ അതു പറയുന്നില്ല.
ശബരിമല കൊള്ളയെക്കുറിച്ച് ഒരക്ഷരംപോലും മോദി മിണ്ടിയിട്ടില്ല. തന്റെ ലോക്സഭാംഗത്വം റദ്ദാക്കി, വീട്ടിൽനിന്ന് ഇറക്കിവിട്ടു, തനിക്കെതിരേ 38 കേസുകൾ രജിസ്റ്റർ ചെയ്തു, ഇഡിയെക്കൊണ്ട് 55 മണിക്കൂർ ചോദ്യം ചെയ്യിപ്പിച്ചു. ആ നരേന്ദ്രമോദി ശബരിമല കവർച്ച സിബിഐയെകൊണ്ടോ ഇഡിയെക്കൊണ്ടോ അന്വേഷിപ്പിക്കാൻ തയാറല്ല.
നരേന്ദ്രമോദിക്ക് തന്നെ ഭീഷണിപ്പെടുത്താൻ കഴിയില്ല. കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ ഞാൻ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ പ്രധാനമന്ത്രി ഒളിച്ചോടി. ഡോണൾഡ് ട്രംപ് വിളിക്കുന്പോൾ സർ എന്നു വിളിച്ച് കുന്പിട്ടു നിൽക്കുന്ന നരേന്ദ്രമോദി രാജ്യത്തിന് അപമാനമാണ്. ഇന്ത്യൻ പ്രധാനമന്ത്രി ആരെയും സർ എന്നു വിളിക്കാൻ പാടില്ല.
ഡോണൾഡ് ട്രംപ് പറയുന്ന ജോലിചെയ്യുന്ന ആളാകരുത് ഇന്ത്യൻ പ്രധാന മന്ത്രി. ട്രംപ് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുകയും കിടക്കാൻ പറഞ്ഞാൽ കിടക്കുകയും ഇസ്രായേലിനു പോകാൻ പറഞ്ഞാൽ ഇസ്രയേലിനു പോകുകയും ചെയ്യുന്ന ആളാണ് നരേന്ദ്രമോദി.
അമേരിക്കയുടെ കോളനിയല്ല ഇന്ത്യ. ഇതുതന്നെയാണ് കേരളത്തിലും, നരേന്ദ്രമോദി കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാൽ ‘യേസ് സർ, ഞങ്ങൾ താങ്കൾക്കുവേണ്ടി എന്താണു ചെയ്യേണ്ടതു സർ’ എന്നു പറഞ്ഞാണ് പിണറായി വിജയൻ ഫോണെടുക്കുന്നത്. ഇത് ഇവരുടെ രഹസ്യ അജണ്ടയുടെ പ്രതിഫലനമാണ്. കേരള മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയും ആർഎസ്എസിന്റെയും പൂർണ നിയന്ത്രണത്തിലാണ്.
കേരളത്തിലെ തോട്ടം മേഖലയും തൊഴിലാളികളും കർഷകരും തികഞ്ഞ അവഗണന നേരിടുകയാണ്. കേരളത്തിൽ ഇടതുപക്ഷം ഉണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കില്ല. കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നു ഏതു കൊച്ചുകുഞ്ഞിനുപോലും അറിയാം. കോർപറേറ്റു മുതലാളിത്വത്തിന്റെ ഏജന്റുമാരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. രാഹുൽ ഗാന്ധി പറഞ്ഞു.
ആലപ്പുഴയിലെ യുഡിഎഫ് സമ്മേളനത്തിനു ശേഷം 12. 45 ഓടെ ഹെലികോപ്റ്ററിൽ കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലെത്തിയ രാഹുൽഗാന്ധിയോടൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണിഗോപാലുമുണ്ടായിരുന്നു. കട്ടപ്പന പഞ്ചായത്ത് മൈതാനിയിൽ എത്തിയ രാഹുൽ ഗാന്ധി അമർ ജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് വേദിയിലേക്ക് എത്തിയത്.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, അഡ്വ. ഇ.എം. ആഗസ്തി തുടങ്ങിയവർ രാഹുൽ ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചു. യുഡിഎഫ് സ്ഥാനാർഥികളായ റോയി കെ. പൗലോസ് ( ഇടുക്കി), അഡ്വ. സേനാപതി വേണു ( ഉടുന്പൻചോല), അഡ്വ. സിറിയക് തോമസ് (പീരുമേട്), ഫ്രാൻസിസ് ജോർജ് എം പി, ഡീൻ കുര്യാക്കോസ് എം പി, ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, പ്രഫ. എം.ജെ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
‘ഇവൾ കേരള സ്ത്രീത്വത്തിന്റെ പ്രതീകം’
കട്ടപ്പന: പെണ്‍കുട്ടികളും സ്ത്രീകളും നിർഭയമായി ജീവിക്കുന്ന ഇന്ത്യയും കേരളവുമാണ് എന്റെ സ്വപ്നമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കട്ടപ്പനയിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്പോൾ, യോഗത്തിനു മുന്നോടിയായി വന്ദേമാതരം പാടിയ പെണ്‍കുട്ടിയെ പ്രശംസിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
പ്രസംഗത്തിനിടെ വന്ദേമാതരം പാടിയ പെണ്‍കുട്ടിയെ വേദിയിലേക്കു വിളിച്ചുവരുത്തി ചേർത്തുനിർത്തി, ഇവളാണ് കേരളത്തിലെ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നത്. മണിക്കൂറുകൾ പാടി പഠിച്ച് ഇത്രയുംവലിയ ജനക്കൂട്ടത്തിനുമുന്നിൽ നിർഭയമായി വന്ദേമാതരം പാടിയ ഈ പെണ്‍കുട്ടി ഭയമില്ലാ സ്ത്രീകളുടെ പ്രതിനിധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജകുമാരി സെൻമേരിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിനി ജിയ സിബിയാണ് രാഹുൽഗാന്ധിയുടെ അഭിനന്ദനത്തിനർഹയായത്. ഉടുന്പൻചോല ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.ജെ. സിബിയുടെ മകളാണ്.
Kerala
തിരുവനന്തപുരം: സിപിഎം-ബിജെപി ഡീൽ വർഷങ്ങളായി കേരളത്തിൽ നിലവിലുള്ളതാണെന്നും നയതന്ത്ര സ്വർണക്കടത്ത്, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, തൃശൂർ പൂരം കലക്കൽ, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകുമെന്നും ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം).
ഇത്തരം കേസുകളിലെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനു വന്നതിനു ശേഷം കേസുകൾ മുന്നോട്ടു പോയിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി, വൈസ് പ്രസിഡന്റ് അജയൻ കെ. ചപ്പാത്ത്, ജില്ലാ പ്രസിഡന്റ് മംഗലപുരം വിനുകുമാർ തുടങ്ങിയവർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് പിന്തുണ നൽകുമെന്ന് അവർ പറഞ്ഞു.
NRI
ടെഹ്റാൻ: ഇറാനിൽ ഇന്റേൺഷിപ്പിനുപോയ യുവാവ് വീട്ടിലേക്ക് വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇടുക്കി ഉപ്പുതറ ആലടി ആഞ്ഞിലിമൂട്ടിൽ സജന്റെ മകൻ ജെറിൻ ജോസഫ് വീട്ടിലേക്ക് ഫോൺ വിളിച്ചത്.
ഞങ്ങൾ കപ്പലിൽ സുരക്ഷിതരാണ്, ഇറാനിലെ ബുഷാർ എന്ന സ്ഥലത്താണുള്ളത് എന്നാണ് ജെറിൻ മാതാപിതാക്കളോട് പറഞ്ഞത്. മർച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ് 2025 ജൂലൈ 27നാണ് ജെറിൻ ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയത്.
അന്നു മുതൽ മിക്കവാറും ദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു. ഇറാൻ - ഇസ്രയേൽ - അമേരിക്ക യുദ്ധം തുടങ്ങിയതോടെ ജെറിന് വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിന്റെ സന്ദേശം വീട്ടുകാർക്ക് കിട്ടിയത്. യുദ്ധം പ്രശ്നമാണെന്നും പിറ്റേന്നു വിളിക്കാം എന്നുമായിരുന്നു സന്ദേശം.
എന്നാൽ, പിന്നീട് വിളിക്കുകയോ, സന്ദേശമയയ്ക്കുകയോ ചെയ്തില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു.
ഇന്റേൺഷിപ്പിന് അയച്ച ചെന്നൈ രുദ്രാക്ഷ മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. അവർ സുരക്ഷിതരാണ് എന്ന മറുപടി മാത്രമാണ് അവിടെനിന്നു കിട്ടിയത്.
അതിനുശേഷം 35-ാം ദിവസം മകനുമായി സംസാരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ജെറിന്റെ മാതാപിതാക്കൾ.
Kerala
കണ്ണൂർ: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ.സുധാകരൻ കണ്ണൂരിൽ മടങ്ങിയെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ സുധാകരനെ റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ക്ഷീണിതനാണെന്നും അതിനാൽ പ്രതികരിക്കാൻ തയാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കെ.സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമെന്ന് കണ്ണൂർ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിക്കുമെന്നും സ്ഥാനാർഥി ടി.ഒ. മോഹനൻ പറഞ്ഞു.
ഞങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കും. സ്ഥാനാർഥി നിർണയ വേളയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി എന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് കുറച്ച് സമയം വൈകി.
അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തിൽ തന്നെ വോട്ടർമാരിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ കെ.സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയായ ടി.ഒ. മോഹനന് നറുക്കുവീണത്.
Kerala
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോകുന്നവരുടെ ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് കൊച്ചിയിൽനിന്ന് യാത്രതിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയിൽ എത്തിച്ചേരും.
ഒറ്റത്തവണ 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവീസുകളാണു കൊച്ചിയിൽനിന്നു ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 17 സർവീസുകൾ നോർമൽ ഹജ്ജും മൂന്ന് സർവീസുകൾ ലഘു ഹജ്ജിനായുമായാണു ക്രമീകരിച്ചിരിക്കുന്നത്. മേയ് 17, 18, 19 തിയതികളിലായാണ് ലഘു ഹജ്ജ് സർവീസ്.
കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി കേരളത്തിൽനിന്നുമുള്ള 7960 പേരും ലക്ഷദ്വീപ് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള 408 പേരുമുൾപ്പെടെ മൊത്തം 8368 പേരാണ് യാത്ര തിരിക്കുന്നത്.
കേരളത്തിൽനിന്നുമുള്ള മറ്റു എംബാർക്കേഷൻ പോയിന്റുകളായ കരിപ്പൂരിൽനിന്ന് മേയ് 15 മുതൽ മേയ് 18 വരെ ആകാശ എയർ ഏഴ് സർവീസും കണ്ണൂരിൽനിന്ന് മേയ് അഞ്ച് മുതൽ മേയ് 14 വരെ ഫ്ളൈ അദീലുമാണ് സർവീസുകൾ നടത്തുകയെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
Kerala
കൊച്ചി: കേരളത്തിൽ എൻഡിഎ അധികാരത്തിലെത്തിയാൽ കേരളത്തിന്റെ വലിയ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ എൻഡിഎയ്ക്ക് കേരളം അവസരം നൽകണം. എങ്കിൽ വികസനം തന്റെ ഗാരന്റിയാണെന്നും കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു കൺവൻഷനിൽ മോദി പറഞ്ഞു.
യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ടിൽനിന്നു പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. തൃശൂരിലെയും തിരുവനന്തപുരത്തെയും ജനങ്ങൾ അതു തെളിയിച്ചു.
വികസിത കേരളം സാധ്യമാക്കാൻ എൻഡിഎയ്ക്കു മാത്രമേ കഴിയൂ. ഹർത്താൽ, അഴിമതി മാഫിയകളെ ബിജെപി തുടച്ചുനീക്കും. എൻഡിഎയാണ് കേരളം എന്ന പേര് യാഥാർഥ്യമാക്കിയതെന്നും മോദി പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. തങ്ങളുടെ പൗരന്മാരെ പ്രതിസന്ധികളിൽ ഇന്ത്യ കൈവിടില്ല. ഇന്ത്യൻ എംബസികളും ഉദ്യോഗസ്ഥരും ഇതിനായി സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു.
Kerala
കൊയിലാണ്ടി: ദേശീയ പാതയിൽ കർണാടക ആർടിസി ബസും കേരള ആർടിസി സിഫ്റ്റ് ബസും കൂട്ടിയിടിച്ചു. ഇന്നു പുലർച്ചെയായിരുന്നു അപകടം ഏതാനും പേർക്കു പരിക്കേറ്റു.
ബസിനുള്ളിൽ ഉണ്ടായിരുന്ന വരെ നാട്ടുകാർ എമർജൻസി വാതിൽ വഴി പുറത്തിറക്കി. പരിക്കുകൾ ഗുരുതരമല്ല. കർണാടകയിലെ ഹാസനിൽനിന്ന് ഏറണാകുളത്തേക്കു പോവുകയായിരുന്ന കർണാടക ആർടിസി ബസും കണ്ണൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സിഫ്റ്റ് ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്നു നിയന്ത്രണം വിട്ട സിഫ്റ്റ് ബസ് സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. മുൻഭാഗം പാടെ തകർന്നു. കർണാടക ബസ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിനു സമീപത്തേക്ക് ഇരമ്പിക്കയറി. ഒാടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.
Kerala
തൃശൂർ: നാട്ടിക മണ്ഡലത്തിലെ പേയ്മെന്റ് സീറ്റ് വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎല്‍എയും സിപിഐ നേതാവുമായ ഗീതാ ഗോപി. പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കലാണ് ഇപ്പോൾ ലക്ഷ്യമെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും ഗീത ഗോപി വ്യക്തമാക്കി.
ആരോപണങ്ങളെക്കുറിച്ച് പാർട്ടി മറുപടി പറയും. രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങൾക്ക് അറിയാമെന്നും ഗീതാ ഗോപി വ്യക്തമാക്കി.
ഗീത ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സി.സി. മുകുന്ദൻ എംഎൽഎ രംഗത്തുവന്നതിനു പിന്നാലെയാണ് നാട്ടികയിൽ വിവാദം ഉടലെടുത്തത്. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ട്. എന്നാൽ മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും മുകുന്ദൻ പറഞ്ഞു.
നിലവിലെ എംഎൽഎ മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മുകുന്ദൻ രംഗത്തെത്തിയത്. പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതാ ഗോപിക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കുമെന്നും സി.സി. മുകുന്ദൻ എംഎൽഎ നിലപാട് വ്യക്തമാക്കി.
പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു.
District News
പേരാമ്പ്ര: കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "ആയുഷ് ഹെൽത്തി കേരള' ഫീൽഡ് കാമ്പയിൻ പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം മദർ തെരേസ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. നാസിത അധ്യക്ഷത വഹിച്ചു.
സർക്കാർ ഹോമിയോ ഡിസ്പെൻസറി പേരാമ്പ്ര, എപിഎച്ച്സി ആയുർവേദ പേരാമ്പ്ര, മദർ തെരേസ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഹെൽത്ത് ക്ലബ് എന്നിവരുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. പി.എഫ്. മേരി, കോളജ് മാനേജർ ഫാ. ജോസഫ് വയലിൽ സിഎംഐ, പേരാമ്പ്ര പഞ്ചായത്ത് വാർഡ് മെമ്പർ ധന്യ അനിൽകുമാർ, ഹെൽത്ത് ക്ലബ് കോർഡിനേറ്റർ നഫീസ ഷബ്നം, കോളജ് ഹെൽത്ത് ക്ലബ് സ്റ്റുഡന്റ് കോർഡിനേറ്റർ എസ്.എസ്. ആർദ്ര, പേരാമ്പ്ര ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജി.ആർ. സീന, പേരാമ്പ്ര എപിഎച്ച്സി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ.വി. കിഷോർ ലാൽ എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസിനോടൊപ്പം ക്വിസ് മത്സരവും സംഘടിപ്പിച്ചു.
National
ന്യൂഡല്‍ഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരള' എന്നതില്‍ നിന്നും 'കേരളം'എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാന്‍ കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകര്‍ ഡല്‍ഹിയിലെത്തി. മലയാളത്തിന്റെ പ്രിയ കവി വി. മധുസൂദനന് നായര്‍, ശ്രീകുമാരന്‍ തമ്പി, ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് നന്ദി അറിയിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ പേര് മലയാളത്തനിമയോടെ 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്തതില്‍ ഇവര്‍ പ്രധാനമന്ത്രിയോട് കേരളത്തിന്റെ നന്ദി അറിയിച്ചു.
സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിയമസഭയില്‍ ഐകകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയത്തിന് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.
'മലയാള ഭാഷയ്ക്കും സംസ്കാരത്തിനും അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് 'കേരളം' എന്ന പേര് ഔദ്യോഗികമാക്കിയത് ചരിത്രപരമായ തീരുമാനമായാണ് സാംസ്കാരിക കേരളം വിലയിരുത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഏഴ് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലും തൃശൂർ ജില്ലയിലെ ഒല്ലൂരിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ ഏഴ് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ ഏഴ് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ആറ്), ഇടുക്കി ജില്ലയിലെ മൂന്നാർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ ഏഴ് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ആറു ജില്ലകളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ആറ് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്), പത്തനംതിട്ട ജില്ലയിലെ കോന്നി (ആറ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ആറ്), ഇടുക്കി ജില്ലയിലെ മൂന്നാർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ടുള്ളത്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
National
ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിനും പാത നിവർത്തലിനും ഡിപിആർ തയാറാക്കുന്നതിനുള്ള സർവേകൾക്ക് അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം.
160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി.
സർവേകൾക്ക് അനുമതി ലഭിച്ച പദ്ധതികൾ ചുവടെ: ഷൊർണൂർ-മംഗളൂരു മൂന്നും നാലും പാതകൾ (307 കിലോമീറ്റർ), കോയന്പത്തൂർ-ഷൊർണൂർ മൂന്നും നാലും പാതകൾ (99 കിലോമീറ്റർ), ഷൊർണൂർ-എറണാകുളം മൂന്നാം പാത (106 കിലോമീറ്റർ), എറണാകുളം-കായംകുളം മൂന്നാംപാത (കോട്ടയം വഴി 115 കിലോമീറ്റർ), കായംകുളം-തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റർ), തിരുവനന്തപുരം -നാഗർകോവിൽ മൂന്നാംപാത (71 കിലോമീറ്റർ), തുറവൂർ-അന്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (46 കിലോമീറ്റർ).
Kerala
മല്ലപ്പള്ളി : കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ അഞ്ചിനുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള അഞ്ച് കുട്ടികളിലൂടെ ഇനി ആലിന്റെ സ്മരണ നിലനിൽക്കും.
മരണാനന്തര അവയവദാനത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി ആലിൻ ഷെറിൻ ഏബ്രഹാം മാറി. മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂർ വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടിൽ പുളിഞ്ചിമൂട്ടിൽ ഷെറിൻ ആൻ ജോണിന്റെയും ഏകമകൾ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങളാണ് എറണാകുളം അമൃത ആശുപത്രിയിൽ ദാനം ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. കുഞ്ഞിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്.
മല്ലപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ റെജി ശാമുവേലിന്റെ ചെറുമകളാണ് ആലിൻ. കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിൻ, മാതാവ് ഷെറിൻ, ഷെറിന്റെ മാതാവ് ജെസി ജോൺ, പിതാവ് രാജൻ ജോൺ എന്നിവർക്കു പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷെറിന് ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് അമൃത ആശുപത്രിയിൽ എത്തിച്ചത്. മസ്തിഷ്ക മരണം ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആലിന്റെ അവയങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാകുകയായിരുന്നു. ഇതേ തുടർന്ന് അവയവങ്ങൾ നീക്കം ചെയ്ത് ഹൃദയവാൽവുകളും വൃക്കകളും കരളും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പിഞ്ചു കുഞ്ഞിനു തന്നെ കരൾ നൽകും. കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഈ കുട്ടിയും മാറുകയാണ്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള ഒരു കുട്ടിക്ക് നൽകാനാണ് തീരുമാനം.
ആലിന്റെ സംസ്കാരം നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ പിന്നീട് നടക്കും.
റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് അഞ്ച് പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചിരുന്നു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ പത്ത് പ്രായമുള്ള ആലിന് ഷെറിന് എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകൾ പിടിക്കണമെന്ന ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. 30 സീറ്റുകളിൽ വിജയിക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നവീൻ, കൊച്ചിയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തകർ ബൂത്തുതല പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തുകളിൽ പാർട്ടിയുടെ ലീഡ് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കില്ല. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സെന്‍സസിനൊപ്പം നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ കൂടി നടത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ ഉത്തരവ്.
എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ 2019-ല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊവിഡ് കാരണം മുടങ്ങിയ സെന്‍സസ് നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗഗതി നിയമത്തിനെതിരെയും പ്രമേയം പാസാക്കിയിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്.
സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 2019 ഡിസംബര്‍ 20 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ആര്‍സി, സിഎഎ എന്നിവയ്ക്കെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് എന്‍പിആര്‍ നടപടികളും നിര്‍ത്തിവച്ചത്.
District News
കൂത്തുപറമ്പ്: കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അവഗണന മാത്രമല്ല രാഷ്ട്രീയവും ബോധപൂർ വവുമായ പ്രതിരോധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനെ എങ്ങനെയാണ് കേരളം പ്രതിരോധിച്ചതെന്ന് കഴിഞ്ഞ 10 വർഷത്തെ ഭരണം പരിശോധിച്ചാൽ മനസിലാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയാണ് കേരളത്തിന്റെ അപകടം. വർഗീയ വാദികൾക്ക് വിശ്വാസമില്ല. വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ ചെറുക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ടി. പ്രകാശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. സലീഖ, പി. സന്തോഷ്കുമാർ എംപി, മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരൻ, പി.എം. സുരേഷ് ബാബു, മനയത്ത് ചന്ദ്രൻ, യു. ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, എ.ജെ. ജോസഫ്, കാസിം ഇരിക്കൂർ, നൈസ് മാത്യു, കെ.കെ. രാഗേഷ്, എൻ. ചന്ദ്രൻ, എം. സുരേന്ദ്രൻ, ടി.വി. രാജേഷ്, പി. പുരുഷോത്തമൻ, കെ. ശശിധരൻ, പി. സന്തോഷ്, എം.കെ. മുരളി, കെ. ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു.
Sports
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. ഏകപക്ഷീയമായ നാലു ഗോളിനാണ് കേരളത്തിന്റെ ജയം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ സർവീസസാണ് കേരളത്തിന്റെ എതിരാളി.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിന് 16-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ ലഭിച്ചു. വി.അർജുൻ എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ മുഹമ്മദ് അജ്സൽ വലയിലെത്തിക്കുകയായിരുന്നു. 34-ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. ഇത്തവണ മുഹമ്മദ് റിയാസാണ് ഗോൾ വല കുലുക്കിയത്.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എം. വിനേഷ് മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ പ്രതിരോധക്കോട്ടയിലിടിച്ചു നിന്നു. മത്സരം കൈവിട്ടു പോയതോടെ പഞ്ചാബ് പരുക്കൻകളി പുറത്തെടുത്തു.
കേരളത്തിന്റെ മുന്നേറ്റ താരം ഇ.സജീഷിനെ പിന്നിൽ നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹർജിത് റെഡ് കാർഡ് കണ്ടു. 84-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് വീണ്ടും ഗോൾവല കുലുക്കിയതോടെ കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്തു.
Kerala
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മനുഷ്യ- വന്യ ജീവി സംഘര്‍ഷത്തില്‍ ജീവന് നഷ്ടമായത് 318 പേര്‍ക്ക്. 2016 ജനുവരി മുതല്‍ 2026 ജനുവരി 23 വരെയുള്ള കണക്കുകളാണിത്. 2025 മുതല്‍ 2026 ജനുവരി 23 വരെ 25 പേര്‍ക്കാണ് വന്യ ജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചത്.
2024-25 കാലഘട്ടത്തില്‍ 33 പേര്‍ക്കും, 2023-24 വര്‍ഷത്തില്‍ 42 പേര്‍ക്കും 2022-23 ല്‍ 41 പേര്‍ക്കും ജീവന് നഷ്ടമായി. 2021-22 ല്‍ 47, 2020-21 ല്‍ 37, 2019- 20 ല്‍ 37, 2019-20 ല്‍ 19, 2018- 19 ല്‍ 24, 2017 - 18 ലും 2016-17 ലും 25 പേര്‍ക്ക് വീതവുമാണ് വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
ഇക്കാലയളവില്‍ വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചത് 655 പേരാണ്. 2025-25 ജനുവരി വരെ 17 പേരും 2024-25, 2023-24 ല്‍ 34 പേര് വീതവും വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചു. 2022-23 ല്‍ 48 പേര്, 2021-22 ല്‍ 65 പേര്, 2020-21 ല്‍ 52 പേര്, 2019- 20 ല്‍ 71 പേര് എന്നിങ്ങനെയാണ് പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണം.
2018-19 ല്‍ 123 പേരും 2017-18 ല്‍ 92 പേരും 2016-17 ല്‍ 119 പേരും ഇക്കാലഘട്ടത്തില്‍ പാമ്പുകടിയേറ്റുമരിച്ചു. പത്തു വര്‍ഷത്തിനിടെ വന്യ ജീവി ആക്രമണത്തില്‍ 10,553 പേര്‍ക്കാണ് പരിക്കേറ്റത്. 2025-2026 ജനുവരി വരെയുള്ള കാലയളവില്‍ 1,116 പേര്‍ക്കാണ് പരിക്കേറ്റത്. 2024-25 ല്‍ 1,705 പേര്‍ക്കും 2023-24 ല്‍ 1,603 പേര്‍ക്കും 2022- 23 ല്‍ 1,275 പേര്‍ക്കും വന്യ ജീവി ആക്രമണത്തില്‍ പരിക്കു പറ്റി.
2021-22 വര്‍ഷത്തില്‍ പരിക്കേറ്റവരുടെ എണ്ണം 758 ആണ്. 2020-21 ല്‍ 988, 2019-20 ല്‍ 699, 2018-19 ല്‍ 765, 2017-18 ല്‍ 846, 2016 - 17 ല്‍ 798 എന്നിങ്ങനെയാണ് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം.
District News
മലപ്പുറം: സർക്കാർ ഒരുക്കുന്ന സൗജന്യവും ഗുണമേൻമയുള്ളതുമായ ആരോഗ്യസേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന "ഹെൽത്തി കേരള’ ഫീൽഡ് കാന്പയിന് ജില്ലയിൽ തുടക്കമായി.
ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമവും കളക്ടറേറ്റ് ഗ്രൗണ്ടിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു.
നല്ല ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാണെങ്കിലും അവയെക്കുറിച്ചുള്ള അറിവ് ജനങ്ങളിൽ എത്താത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു.
സർക്കാർ നൽകുന്ന സേവനങ്ങൾ കൃത്യമായി മനസിലാക്കിയാൽ മാത്രമേ പൊതുജനങ്ങൾക്ക് അവ പ്രയോജനപ്പെടുത്താനും ആരോഗ്യരംഗത്തെ നേട്ടങ്ങൾ നിലനിർത്താനും സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, പ്രതിരോധ ചികിത്സയുടെ പ്രാധാന്യം, ജനകീയ-കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ-ആശുപത്രികൾ നൽകുന്ന സേവനങ്ങൾ, സൗജന്യ ചികിത്സാ പദ്ധതികൾ, മരുന്നുകളുടെ ലഭ്യത, ചികിത്സാസൗകര്യങ്ങൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങളിൽ എത്തിക്കുകയാണ് കാന്പയിന്റെ ലക്ഷ്യം.
National
ന്യൂഡൽഹി: വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിനു കേന്ദ്രബജറ്റിൽ കാര്യമായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു പദ്ധതിയാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, പല സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇടനാഴി കേരളത്തിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു വ്യക്തമല്ല.
ഏഴ് അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടും കേരളം അതിൽ വന്നില്ല. ഏറെക്കാലമായ ആവശ്യമായ എംയിംസും ഇത്തവണയും കിട്ടിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം എംയിംസ് കേരളത്തിൽ വരുമെന്നു പലവട്ടം പ്രഖ്യാപിച്ചിരുന്നു. കിട്ടുന്ന എയിംസ് എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ചും കുറെക്കാലമായി ചൂടേറിയ ചർച്ചയുണ്ട്. എല്ലാ ബജറ്റ് കാലത്തും ചർച്ചയായിട്ടും കേരളം പരിഗണിക്കപ്പെട്ടില്ല. മൂന്ന് ആയുർവേദ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഒന്നു കേരളത്തിനു ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല.
കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് പ്രധാനമായും ഏതാനും ടൂറിസം പദ്ധതികളാണ്. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. കടലാമകളുടെ പ്രജനനം നടക്കുന്ന മേഖലകൾക്കു പ്രത്യേക പരിഗണന ലഭിക്കും. കടലാമ നിരീക്ഷണ പദ്ധതിയിലാണ് കേരളം ഉൾപ്പെട്ടത്.
ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയും കേരളത്തിനു ഗുണം ചെയ്തേക്കാം. ട്രക്കിംഗ് പ്രോത്സാഹനം, ആയുർവേദ പദ്ധതികൾ, ചന്ദനം, കൊക്കോ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേരളത്തിനു ഗുണം ചെയ്തേക്കും. നാളികേര-കശുവണ്ടി പദ്ധതികളും കേരളത്തിനു പ്രയോജനം ചെയ്യുന്നവയാണ്. ഐടി മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും കേരളത്തിലെ ഐടി മേഖലയ്ക്ക് ഉണർവ് പകരും.
Sports
പനജി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരേ കേരളം മികച്ച നിലയിൽ. ഗോവ നേടിയ 355 റൺസിന് മറുപടി പറയുന്ന കേരളം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ്.
സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിന്റെ (132*) ഇന്നിംഗ്സാണ് കേരളത്തെ തുണച്ചത്. രോഹനു പുറമെ 25 റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്. ഗോവയുടെ സ്കോറിന് 118 റൺസ് പിന്നിൽ നിൽക്കുന്ന കേരളത്തിന് അഭിഷേക് ജെ. നായർ (32), സച്ചിൻ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
എട്ടുവിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഗോവയ്ക്ക് സമാർ ദുബാഷിയുടെ പ്രകടനമാണ് (55) തുണയായത്. അമൂല്യ പൺട്രേക്കർ 10 റൺസെടുത്തും കൗഷിക് 21 റൺസെടുത്തും പുറത്തായി.കേരളത്തിനായി അങ്കിത് ശർമ്മ ആറു വിക്കറ്റ് വീഴ്ത്തി.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗോവയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഗോവ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സുമായി സമര് ദുബാഷിയാണ് ക്രീസില്‍.
86 റണ്‍സെടുത്ത ഓപ്പണര്‍ സുയാഷ് പ്രഭുദേശായിയാണ് ഗോവയുടെ ടോപ് സ്കോറര്‍. യാഷ് കസ്വങ്കര്‍ അര്‍ധസെഞ്ചുറി (50) നേടി. അർജുൻ ടെണ്ടുൽക്കാർ (36), ദർഷൻ മിസാൽ (22), സ്നേഹൽ കൗതങ്കർ (29), ലളിത് യാദവ് (21) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.
കേരളത്തിനായി അങ്കിത് ശര്‍മ അഞ്ചും എൻ.പി.ബേസിൽ രണ്ടും സച്ചിൻബേബി ഒരു വിക്കറ്റും വീഴ്ത്തി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയുടേതാണ് തീരുമാനം. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക.
തർക്കമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനാണ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറാക്കാനും യോഗത്തിൽ തീരുമാനമായി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഇതിനായി ചുമതലപ്പെടുത്തി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. മൂന്നു സർവേ റിപ്പോർട്ടുകളുണ്ട്.
അത് കണക്കിലെടുക്കുമെന്നും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും അവർ പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടെയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു. അടുത്തമാസം രണ്ടിനകം ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കാനും നിർദേശം നൽകി.
Sports
ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഒഡീഷയെ തകർത്ത് കേരളം. നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ജയിച്ചത്. ഇതോടെ കേരളം സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.
26-ാം മിനിറ്റിൽ ടി.ഷിജിനാണ് കേരളത്തിനായി വിജയഗോൾ നേടിയത്. രണ്ട് ഒഡീഷ പ്രതിരോധനിരക്കാരെ ഡ്രിബിൾ ചെയ്ത് മറികടന്ന് ഷിജിൻ തൊടുത്തുവിട്ട ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.
മൂന്നുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. പഞ്ചാബിനെതിരായ വിജയത്തിനും റെയിൽവേസിനെതിരായ സമനിലയ്ക്കും ശേഷം ലഭിച്ച ഈ വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റോടെ കേരളം ഗ്രൂപ്പിൽ തങ്ങളുടെ നില ഭദ്രമാക്കിയിട്ടുണ്ട്. 29-ാം തീയതി മേഘാലയക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Kerala
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതിനാൽ തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ ജലാശയത്തിൽ ഇറങ്ങാനോ പാടില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരെ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. അഭിഷേക് ജി. നായരുടെയും (4) രോഹൻ കുന്നുമലിന്റെയും (11) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ടാം ദിനം കളിനിർത്തുമ്പോൾ കേരളം 21 റണ്‍സ് നേടിയിട്ടുണ്ട്. നാല് റണ്‍സുമായി സച്ചിൻ ബേബി ക്രീസിലുണ്ട്.
ചണ്ഡിഗഡിനായി കാർത്തിക് സന്തിലും വിഷുവുമാണ് വിക്കറ്റുകൾ നേടിയത്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് 416 റണ്‍സ് നേടിയിരുന്നു. 277 റണ്‍സിന്റെ ലീഡാണ് ചണ്ഡിഗഡ് കേരളത്തിനു മുന്നിൽ ഉയർത്തിയിരിക്കുന്നത്.
സെഞ്ചുറി നേടിയ അർജുൻ ആസാദിന്റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.
അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.
കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഡിന് 277 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ 416 റണ്‍സാണ് ചണ്ഡിഗഡ് അടിച്ചു കൂട്ടിയത്.
സെഞ്ചുറി നേടിയ അർജുൻ ആസാദിന്റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.
അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.
കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 30 വരെ രേഖകൾ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരമാണ് സമയപരിധി നീട്ടി നൽകിയത്.
22-ാം തീയതി വരെയായിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്. തുടർന്ന് കേരളം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കണം. ഇതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതോടെ കേരളത്തിലെ എസ്ഐആറിനുശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും.
Kerala
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഞ്ജു സാംസണിന്റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നും തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.